ദേവികയുടെ വിവാഹവേദിയില്‍ അമ്മയുടെ സ്ഥാനത്ത് നിന്ന് സുജാത

കൊച്ചി: അന്തരിച്ച ഗായിക രാധിക തിലകിന്റെ മകളുടെ വിവാഹത്തിന് അമ്മയുടെ സ്ഥാനത്ത് നിന്ന് ഗായിക സുജാതാ മോഹന്‍. ഫെബ്രുവരി 19-ന് ബംഗളൂരുവിലായിരുന്നു വിവാഹം. ശേഷം അനുബന്ധ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നിരുന്നു. ഈ ചടങ്ങിനാണ് ദേവികയുടെ കൈപിടിച്ച് സുജാത വേദിയിലേക്ക് വന്നത്.

എളമക്കരയിലെ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്റിലായിരുന്നു ചടങ്ങുകള്‍. ബംഗളൂരു സ്വദേശികളായ വത്സല-സുചിന്ദ്രന്‍ ദമ്പതികളുടെ മകനും അഭിഭാഷകനുമായ അരവിന്ദാണ് ദേവികയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ദേവികയും ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

വിവാഹവേദിയിലെ രാധിക തിലകിന്റെ ചിത്രത്തെ വണങ്ങിയാണ് ദേവിക വേദിയില്‍ കയറിയത്. മുല്ലപ്പൂവാല്‍ അലങ്കരിച്ച രാധികയുടെ ചിത്രത്തെ സാക്ഷിയാക്കി ദേവികയും അരവിന്ദും മണ്ഡപത്തിന് ചുറ്റും വലംവെച്ചു. സുജാത, ഭര്‍ത്താവ് വി.കൃഷ്ണ മോഹന്‍, ജയറാം, പാര്‍വതി, ജി.വേണുഗോപാല്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.

അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു രാധിക 2015 സെപ്റ്റംബര്‍ 20-നാണ് വിട പറഞ്ഞത്. അവരുടെ ഏക മകളാണ് ദേവിക സുരേഷ്. ഗായികയായി മികവ് തെളിയിച്ച ദേവിക അമ്മയുടെ ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഒരുക്കിയിരുന്നു. ദേവസംഗീതം നീയല്ലേ, മായാമഞ്ചലില്‍, മഞ്ഞക്കിളിയുടെ എന്നിവയാണ് രാധികയുടെ ശ്രദ്ധേയ ഗാനങ്ങള്‍.

Exit mobile version