പല്ലിന്റെ വിടവ് നികത്താന്‍ ചികിത്സയ്ക്കിടെ നല്ല പല്ലുകള്‍ക്ക് കേട്: കോട്ടയം സ്വദേശിനിയ്ക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കോട്ടയം: പല്ലിന്റെ വിടവ് നികത്താന്‍ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ കേടുപാടില്ലാത്ത അഞ്ചുപല്ലുകള്‍ക്കു കേടുവരുത്തിയെന്ന പരാതിയില്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദന്തഡോക്ടറോട് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

കോട്ടയം വട്ടുകുളം കടപ്പൂര്‍ സ്വദേശിയായ കെ.ആര്‍. ഉഷാകുമാരിയുടെ പരാതിയിലാണ് കോട്ടയത്തുള്ള കാനന്‍ ദന്തല്‍ ക്ലിനിക്കിലെ ദന്തല്‍ സര്‍ജന്‍ ഡോ. ഷൈനി ആന്റണി റൗഫ് നഷ്ടപരിഹാരം നല്‍കണമെന്ന് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.

മേല്‍നിരയിലെ പല്ലിന്റെ വിടവുനികത്താനും പൊട്ടലുണ്ടോ എന്നറിയുന്നതിനുമാണ് ഉഷാകുമാരി കാനന്‍ ദന്തല്‍ ക്ലിനിക്കിനെ സമീപിച്ചത്. എന്നാല്‍ ക്ലിനിക്കിലെ ദന്തല്‍ സര്‍ജന്‍ ചികില്‍സാര്‍ത്ഥം പരാതിക്കാരിയുടെ അനുവാദം ഇല്ലാതെ കുത്തിവയ്പ് എടുത്തു മരവിപ്പിച്ച് കേടുപാടില്ലാത്ത മേല്‍നിരയിലെ ഒരു പല്ലും താഴത്തെനിരയിലെ നാലുപല്ലുകളും രാകിമാറ്റിയെന്നും തുടര്‍ന്ന് പല്ലുകള്‍ ക്രൗണ്‍ ചെയ്യുന്നതിന് അഡ്വാന്‍സ് തുക വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.

വേദനയും സംസാരിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെട്ട പരാതിക്കാരി പിറ്റേദിവസം പാലായിലുള്ള ദന്തല്‍ ക്ലിനിക്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം കോട്ടയം ദന്തല്‍ കോളജിലും ചികില്‍സ തേടി. പിന്നീട് പല്ലുകളുടെ ക്രൗണ്‍ ഉറപ്പിക്കുന്നതിനായി കൊച്ചിന്‍ ഡെന്റല്‍ ക്ലിനിക്കില്‍ 57,600/ ചെലവായി എന്നും പരാതിയില്‍ പറയുന്നു.

കോട്ടയം ദന്തല്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറും വകുപ്പുമേധാവിയുമായ ഡോ. എല്‍.എസ്. ശ്രീല, പാലാ ഹോളി ട്രിനിറ്റി ദന്തല്‍ ക്ലിനിക്കിലെ ഡോക്ടര്‍ ആന്റോ ആന്റണി എന്നിവര്‍ പരാതിക്കാരിയുടെ പല്ലിന്റെ വേരുകള്‍ക്ക് മറ്റ് രോഗങ്ങള്‍ ഒന്നുമില്ലായെന്നു എക്സ്റേ പരിശോധിച്ചതില്‍ നിന്നു വ്യക്തമായി എന്നും രാകി ചെറുതാക്കിയ പല്ലുകളുടെ ഇനാമലും ഡെന്റിനും നഷ്ടമായി ഭാവിയില്‍ നശിച്ചുപോകാനുള്ള സാധ്യത ഉള്ളതായും ഡോക്ടര്‍ എല്‍.എസ്. ശ്രീല മൊഴി നല്‍കി. അലക്ഷ്യമായി മുന്‍കരുതലുകളില്ലാതെ പരാതിക്കാരിയുടെ ആരോഗ്യമുള്ള പല്ലുകള്‍ നശിപ്പിച്ചുകളയുകയും തന്മൂലം മാനസിക വിഷമവും സാമ്പത്തികനഷ്ടവും വരുത്തിയ കാനന്‍ ദന്തല്‍ ക്ലിനിക്കിലെ ദന്തല്‍ സര്‍ജന്റെ ചികില്‍സയില്‍ സേവനന്യൂനത കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്.

Exit mobile version