പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല: ഡോ.വന്ദനാദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല

കൊച്ചി: ഡോ.വന്ദനാദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായി ഗുരുതരമായ വീഴ്ചയോ കുറ്റകൃത്യമോ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്.

2023 മേയ് 10-നായിരുന്നു നടുക്കിയ കൊലപാതകം. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി പോലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കേരളത്തില്‍ ഡ്യൂട്ടിയ്ക്കിടെ ഡോക്ടര്‍ കൊല്ലപ്പെട്ട ആദ്യസംഭവവുമാണിത്. കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നില്ല.

Exit mobile version