വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാന; ജാഗ്രതാ നിര്‍ദേശം

കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം.

മാനന്തവാടി: വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. മാനന്തവാടിക്ക് അടുത്ത് പായോടാണ് കാട്ടാന ഇറങ്ങിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച നിലയിലാണ് ആനയെ കണ്ടെത്തിയത്. കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം.

വനം ജീവനക്കാരും പോലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ആന നഗരത്തിലെ കോടതി വളപ്പിലേക്ക് കടന്നു. ജനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. സ്‌കൂളില്‍ എത്തിയ കുട്ടികളെ സുരക്ഷിതമായി മാറ്റണമെന്നും വീട്ടില്‍ നിന്നു ഇറങ്ങാത്തവര്‍ പുറപ്പെടരുതെന്നും നിര്‍ദേശമുണ്ട്.

മാനന്തവാടി നഗരത്തിന് സമീപമാണ് ആന എത്തിയത്. നാഗര്‍ഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് വിവരം. മാനന്തവാടി നഗരത്തില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ് പായോട്. പായോട് നിന്ന് മാനന്തവാടി ഗവ. കോളേജിലേക്ക് 700 മീറ്റര്‍ ദൂരമാണുള്ളത്.

അതേസമയം, ആന മാനന്തവാടി നഗരത്തിലേക്ക് നീങ്ങുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപത്തേക്കാണ് നീങ്ങുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Exit mobile version