റോഡപകടത്തെ കുറിച്ച് പരാതി നല്‍കിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു, ഞെട്ടലോടെ നാട്ടുകാര്‍

സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് അപകടം നടന്നയിടത്ത് ഒരു ബാരിക്കേഡ് വച്ചിരിക്കുകയാണ് പോലീസ്.

കണ്ണൂര്‍: റോഡപകടം കുറയ്ക്കാന്‍ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു. തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് ആണ് അപകടം നടന്നത്. നടപടിയാകും മുന്‍പ് അതേ സ്ഥലത്ത് അവരുടെ ജീവന്‍ പൊലിഞ്ഞതിന്റെ വേദനയിലാണ് നാടാകെ.

അതേസമയം, സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് അപകടം നടന്നയിടത്ത് ഒരു ബാരിക്കേഡ് വച്ചിരിക്കുകയാണ് പോലീസ്.

പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്നു സിസ്റ്റര്‍ സൗമ്യ. തൊട്ടടുത്ത പളളിയിലേക്ക് പോകാന്‍ കോണ്‍വെന്റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്.

കോണ്‍വെന്റും സ്‌കൂളുമുളള ഭാഗത്ത് അപകടങ്ങള്‍ പതിവായിരുന്നു. വേഗ നിയന്ത്രണ സംവിധാനമില്ല. സീബ്രാ ലൈനില്ല, മുന്നറിയിപ്പ് ബോര്‍ഡുകളുമില്ല. വിദ്യാര്‍ത്ഥികളുടെ കൂടി സുരക്ഷയെ കരുതി സ്‌കൂള്‍ മാനേജര്‍ കൂടിയായ സിസ്റ്റര്‍ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുമ്പ് പരാതി നല്‍കിയതാണ്. ഇതിനോടകം നാല് പേര്‍ വാഹനാപകടത്തില്‍ മരിച്ച സ്ഥലത്ത് നിരീക്ഷണ ക്യാമറ വേണമെന്നുളള ആവശ്യവും ശക്തമാണ്.

Exit mobile version