മകരവിളക്കിന് പതിനായിരം ദീപങ്ങള്‍; മകരജ്യോതി തെളിയിക്കാനുള്ള അവകാശം കവര്‍ന്നെടുത്തതിനെ ഐക്യ മല അരയ മഹാസഭയുടെ പ്രതിഷേധം

കോഴിക്കോട്: പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കാനുള്ള അവകാശം പുന:സ്ഥാപിച്ചുകിട്ടുന്നതിനായി മകരവിളക്ക് ദിനത്തില്‍ പതിനായിരം ദീപങ്ങള്‍ തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ. ശബരിമലയിലെ ഉടമസ്ഥാവകാശങ്ങള്‍ കവര്‍ന്നെടുത്തതിനെതിരെ പ്രതിഷേധം തുടരുമെന്നും ഐക്യമല അരയ മഹാസഭ വ്യക്തമാക്കി.

1949 വരെ പൊന്നമ്പലമേട്ടില്‍ മകര വിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായമായിരുന്നു. പിന്നീട് ഇവരില്‍ നിന്നും അവകാശം ബലമായി കവര്‍ന്നെടുക്കുകയായിരുന്നു. അവകാശങ്ങള്‍ തിരികെ ലഭിക്കുന്നതിനായി 2563 ദിവസങ്ങളായി ഉടുമ്പാറമലയിലെ അമ്പലത്തില്‍ കെടാവിളക്കുമായി കാത്തിരിക്കുകയാണ് മല അരയ സമുദായം.

പൊന്നമ്പലമേട്ടില്‍ അവസാനം ദീപം തെളിയിച്ചത് പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ എന്നയാളാണ്. ഉടുമ്പാറ മലയിലെ കെടാവിളക്കില്‍ നിന്നും ഇദ്ദേഹത്തിന്റെ മരുമകള്‍ രാജമ്മ അയപ്പന്റെ (75) കുടുംബത്തിലേക്ക് ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ സജീവ് ദീപം പകരും. ശബരിമലയിലെ അവകാശങ്ങള്‍ക്ക് വേണ്ടി ഏഴ് പതിറ്റാണ്ടായി നടത്തിവരുന്ന സമരം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്ന് സജീവ് പറഞ്ഞു.

Exit mobile version