മരണം ഒട്ടും പ്രതീക്ഷിച്ചില്ല: വളരെ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വളരെ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. നിരന്തരമായി ബന്ധപ്പെടുന്ന വ്യക്തിയായിരുന്നു. നിയമസഭയില്‍ ഒരുമിച്ചാണ് എത്തിയത്. സൗഹൃദം എല്ലാ കാലത്തും തുടര്‍ന്നിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാനം രാജേന്ദ്രന്‍ സൗമ്യനും സരസനുമായിരുന്നു. മൂര്‍ച്ചയുള്ള വാക്കുകള്‍ നര്‍മ്മരസം ചേര്‍ത്താണ് സഭയില്‍ അവതരിപ്പിച്ചിരുന്നത്. കാനത്തിന്റെ വാക്കുകള്‍ ലോകം ശ്രദ്ധിക്കുമായിരുന്നു. വ്യത്യസ്ത മുന്നണികളില്‍ ആയിരുന്നു എങ്കിലും അദ്ദേഹം മികച്ച നേതാവ് ആയിരുന്നു എന്ന് പറയാതെ വയ്യ. വളരെ അടുത്ത സുഹൃത്ത് ആയിരുന്നു. വിമര്‍ശനങ്ങളില്‍ പോലും സുഹൃത്ത് ബന്ധം തടസമായി വന്നിരുന്നു. അത്രമേല്‍ അടുപ്പം ഉണ്ടായിരുന്നു. ഈ മരണം ഒട്ടും പ്രതീക്ഷിച്ചില്ല. കാനം രാജേന്ദ്രന്റെ വേര്‍പാട് കേരളത്തെ ദുഃഖിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ന് വൈകുന്നേരമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് അടുത്തിടെ പാദം മുറിച്ചു മാറ്റിയിരുന്നു.

Exit mobile version