ജയിലില്‍ ശാന്തന്‍, ആരോടും അധികം സംസാരമില്ല! പത്മകുമാര്‍ അതീവ സുരക്ഷ സെല്ലില്‍, ഒപ്പമുള്ളത് കൊലക്കേസ് പ്രതി

പത്മകുമാറിനെ മറ്റ് പ്രതികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.

കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം സ്വദേശി കെ.ആര്‍.പത്മകുമാറിനെ താമസിപ്പിച്ചിരിക്കുന്നത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷ സെല്ലില്‍. പത്മകുമാറിനെ മറ്റ് പ്രതികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.

ആരോടും അധികം സംസാരമില്ലാതെ ശാന്തമായ പെരുമാറ്റമാണ് ജയിലില്‍ പത്മകുമാറിന്റേത്. കഴിഞ്ഞ ദിവസം അഭിഭാഷകനെത്തി പത്മകുമാറുമായി സംസാരിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ ജി.സന്ദീപാണ് സെല്ലില്‍ ഒപ്പമുള്ളത്. കേസിലെ പ്രതികളായ പത്മകുമാറിന്റെ ഭാര്യ എം.ആര്‍.അനിതകുമാരി മകള്‍ പി.അനുപമ എന്നിവര്‍ അട്ടക്കുളങ്ങര വനിതാ ജയിലിലാണ്.

അതീവ സുരക്ഷയുള്ള ആറ് സെല്ലുകളാണ് പൂജപ്പുര ജയിലില്‍ ഉള്ളത്. കൊല്ലം കലക്ട്രേറ്റില്‍ സ്ഫോടനം നടത്തിയവര്‍ ഉള്‍പ്പെടെ ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവരെ ആണ് അതീവ സുരക്ഷാ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

Exit mobile version