തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെയും കണ്ടെത്തി: കുട്ടികള്‍ പോയത് കന്യാകുമാരിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. സ്‌കൂളിലേക്ക് പോയ വട്ടപ്പാറ സ്വദേശികളായ മൂന്ന് ആണ്‍കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായതായി പരാതി ലഭിച്ചത്. വട്ടപ്പാറ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ത്ഥ് (13), ആദിത്യന്‍ (13), രഞ്ജിത്ത് എന്നിവരെയാണ് കാണാതായത്. ഇവരെ കന്യാകുമാരിയില്‍ നിന്നാണ് കണ്ടെത്തിയത്.

മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പേരും വട്ടപ്പാറ എല്‍എംഎസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയും തിരിച്ചെത്താത്തതോടെയാണ് വട്ടപ്പാറ പോലീസ് അന്വേഷണം തുടങ്ങിയത്.

രാവിലെ സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതോടെ കുട്ടികളുടെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തങ്ങള്‍ കന്യകുമാരിയിലുണ്ടെന്ന വിവരം ഇവര്‍ വീട്ടില്‍ വിളിച്ച് പറഞ്ഞത്. പിന്നീട് പോലീസ് എത്തി ഇവരെ തിരികെ കൊണ്ടുവരികയായിരുന്നു. ഇവരെ ഉടന്‍ തിരുവനന്തപുരത്ത് എത്തിക്കും.

സ്‌കൂളിലെ ചില പ്രശ്നങ്ങളുടെ പേരില്‍ അധ്യാപകര്‍ ഇവരെ വഴക്കുപറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളോട് രക്ഷിതാക്കളെ വിളിച്ചുകൊണ്ട് വരണമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇവര്‍ സ്‌കൂളില്‍ എത്താതെ കന്യകുമാരിയില്‍ എത്തിയത്. വീട്ടില്‍ നിന്ന് സ്‌കൂള്‍ യൂണിഫോമില്‍ ഇറങ്ങി, ബാഗില്‍ കരുതിയിരുന്ന വസ്ത്രം വഴിയില്‍ വെച്ച് മാറി നെടുമങ്ങാട് നിന്ന് ബസ് കയറി കന്യാകുമാരിയില്‍ എത്തുകയായിരുന്നു.

അതേസമയം, ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ കേരള പോലീസ് പുറത്തുവിട്ടു. KL04 AF 3239 എന്ന നമ്പറില്‍ ഉള്ള ഈ വാഹനം കണ്ടെത്തുന്നവര്‍ വിവരം പോലീസിനെ അറിയിക്കാന്‍ നിര്‍ദേശമുണ്ട്.

Exit mobile version