വില്ലനായി രക്താര്‍ബുദം: മനക്കരുത്തില്‍ ജീവിതം തിരിച്ചുപിടിച്ച് അജിത്; കുഞ്ഞ് ധന്‍വിക്കിനെയും കൂട്ടി അയ്യപ്പനെ കണ്ട് നന്ദിയര്‍പ്പിച്ച് അജിത്

പത്തനംതിട്ട: മരണമുഖത്തുനിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തി അജിത്, നന്ദിയര്‍പ്പിച്ച് അയ്യപ്പനെ കാണാനെത്തി. പത്തനംതിട്ട കുന്നത്താനം സ്വദേശി അജിത് കുമാറാണ് രക്താര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഏഴുമാസം മാത്രം പ്രായമുള്ള ധന്‍വിക്കിനെയും കൂട്ടിയാണ് ഇത്തവണ അജിത് മല ചവിട്ടിയത്. അയ്യന്റെ സന്നിധിയില്‍ വച്ചായിരുന്നു ധന്‍വിക്കിന്റെ ചോറൂണ്.

കല്യാണം കഴിഞ്ഞ് രണ്ടര മാസം കഴിഞ്ഞപ്പോഴാണ് അജിത്തിന് രക്താര്‍ബുദം സ്ഥിരീകരിച്ചത്. ശരീരത്തിന്റെ 80 ശതമാനത്തോളം രോഗം ബാധിച്ചു. അബോധാവസ്ഥയില്‍ മാസങ്ങളോളം ചികിത്സയില്‍. മടങ്ങി വരവ് ഉണ്ടാകുമെന്നുപോലും ഉറപ്പില്ലാത്ത ദിനങ്ങള്‍. ഭാര്യയും കുടുംബാംഗങ്ങളും പിന്തുണയുമായി കൂടെ നിന്നു.

ജീവിതം കട്ടിലേക്ക് മാത്രമായി ചുരുങ്ങി. ചികില്‍സയും മരുന്നുകളും മാത്രം. കുഞ്ഞുണ്ടാകാന്‍ സാധ്യത കുറവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷേ രോഗക്കിടക്കയിലും അജിത് കുഞ്ഞു ജനിച്ചാല്‍ ശബരിമലയില്‍ ചോറൂണെന്ന് വഴിപാട് നേര്‍ന്നു. പ്രതീക്ഷ കൈവിടാതെ ചികിത്സ തുടര്‍ന്നു. മൂന്നുവര്‍ഷത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം അജിത്ത് പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. കൂട്ടായി കുഞ്ഞ് ധന്‍വിക്കും എത്തി. അങ്ങനെ ഈ മണ്ഡലകാലത്ത് ആ വഴിപാടും പൂര്‍ത്തിയാക്കി.

Exit mobile version