200 കോടിയുടെ സേഫ് & സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ്: പ്രവീണ്‍ റാണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

തൃശൂര്‍: 200 കോടിയുടെ സേഫ് & സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ, മുഖ്യപ്രതി പ്രവീണ്‍ റാണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്. തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയാണ് ഉത്തരവിട്ടത്. ആദം ബസാര്‍, പുഴയ്ക്കല്‍ എന്നിവിടങ്ങളിലെ സേഫ് & സ്‌ട്രോങ് ഓഫീസുകള്‍ സേഫ് & സ്‌ട്രോങ് നിധി ലിമിറ്റഡ് ഓഫീസുകള്‍ റാണയുടെയും മറ്റ് പ്രതികളുടെയും പേരുകളിലുള്ള സ്വത്തുക്കള്‍ എന്നിവ കണ്ടുകെട്ടാനാണ് ഉത്തരവ്. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്ന് 260 കേസുകള്‍ വിവിധ സ്റ്റേഷനുകളിലുണ്ട്. 9 മാസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസം റാണ ജാമ്യത്തിലിറങ്ങിയിരുന്നു.

അതാതു മേഖലകളിലെ തഹസീല്‍ദാര്‍മാര്‍ക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല. ബഡ്‌സ് നിയമപ്രകാരമാണ് നടപടി. കൊച്ചിയിലെ ഫ്‌ലൈ ഹൈ ബാര്‍, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരുവിലും പുണെയിലുമുളള ഡാന്‍സ് ബാറുകള്‍, ഇങ്ങനെ നിരവധി പദ്ധതികളില്‍ താന്‍ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കമ്പനികളാണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു.

33 അക്കൗണ്ടുകളിലായി 138 കോടിയോളമാണ് പ്രവീണ്‍ റാണ സ്വീകരിച്ച നിക്ഷേപം. തൃശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ നിന്നാണ് പിടിയിലായത്. തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാള്‍ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിരുന്നു.

Exit mobile version