ഉത്തര്‍പ്രദേശില്‍ നിന്നും കേരളത്തില്‍ എത്തി മോഷണം, ചെരിപ്പ് തുമ്പായി, 42കാരന്‍ പിടിയില്‍

വാളയാര്‍, കസബ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.

പാലക്കാട്: കഴിഞ്ഞ രണ്ടു മാസങ്ങളിലായി പൂട്ടിയിട്ടിരുന്ന വീടുകളില്‍ മോഷണം നടത്തിവന്ന ഉത്തര്‍പ്രദേശ് സ്വദേശി ബാബു ഖുറേഷി പിടിയില്‍. വാളയാര്‍, കസബ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നും കേരളത്തില്‍ എത്തി മോഷണം നടത്തി തിരിച്ച് പോവുകയായിരുന്നു ഇയാളുടെ രീതി. ആന്ധ്ര പ്രദേശില്‍ മാത്രം ഏഴ് മോഷണ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷണം തുടങ്ങി. കൂട്ടു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

മോഷണം നടന്ന വീട്ടില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചെരുപ്പും അവിടേക്ക് എത്തിയ ഒരു പഴയ ടിവിഎസ് എക്‌സല്‍ വാഹനവും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കഞ്ചിക്കോട്ടെ ഒരു വാടക വീട്ടില്‍ നിന്നാണ് പ്രതിയെ വാളയാര്‍ പോലീസും കസബ പോലീസും സംയുക്തമായി പിടികൂടിയത്.

പകല്‍ കളവ് നടത്താന്‍ ഉദ്ദേശിക്കുന്ന വീടുകള്‍ നോക്കിവെക്കുകയും രാത്രിയോ മഴയുള്ള സമയത്തോ കളവ് നടത്തുകയുമാണ് രീതി. കളവിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനായാണ് പ്രതി ഉപയോഗിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് പിടിയിലാവുന്നത്.

Exit mobile version