ആശുപത്രിയിലേക്കുളള യാത്രാമധ്യേ ആരോഗ്യനില വഷളായി; ആംബുലന്‍സിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി

പാലക്കാട് കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശിനിയായ 21കാരിയാണ് ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

പാലക്കാട്: ആശുപത്രിയിലേക്കുളള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. പാലക്കാട് കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശിനിയായ 21കാരിയാണ് ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തി. ഈ സമയം യുവതിയുമായി ബന്ധുക്കള്‍ വടക്കഞ്ചേരി ഭാഗത്ത് മറ്റൊരു വാഹനത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം വടക്കാഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി.

ഉടന്‍ ആംബുലന്‍സ് പൈലറ്റ് പ്രസീത് പി.എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അനൂപ് ജോര്‍ജ് എന്നിവര്‍ യുവതിയുമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു. ആംബുലന്‍സ് തൃശൂര്‍ പട്ടിക്കാട് ഭാഗത്ത് എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി.

തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അനൂപ് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി ആംബുലന്‍സില്‍ ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.

11.10ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Exit mobile version