വനംവകുപ്പിന്റെ അവഗണന, വന്യമൃഗശല്യം രൂക്ഷമായതോടെ പിരിവിട്ട് വൈദ്യുതി വേലിയൊരുക്കി നാട്ടുകാര്‍

കര്‍ഷകരുടെ കൂട്ടായ്മക്ക് ചെവ് വന്നത് നാലുലക്ഷം രൂപ മാത്രമാണ്

മറയൂര്‍: വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ സ്വന്തം ചിലവില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ച് മറയൂര്‍ കീഴാന്തൂരിലെ കര്‍ഷകര്‍. വൈദ്യുതി കമ്പിവേലി കെട്ടണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് പലതവണ അവഗണിച്ചതോടെയാണ് കര്‍ഷകര്‍ തന്നെ മുന്നിട്ടിറങ്ങിയത്. കാറയൂര്‍ ചന്ദനകാടുകളോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശം മുതല്‍ ശിവന്‍പന്തി കടന്ന് കീഴാന്തൂര്‍ വരെ മൊത്തം 6 കിലോമീറ്ററിലധികം ദൂരമാണുള്ളത് ഇവിടെയാണ് കര്‍ഷകര്‍ പിരിവിട്ട് വൈദ്യുതി കമ്പിവേലി കെട്ടിയത്.

കൃഷിയിടങ്ങളിലേക്കിറങ്ങുന്ന കാട്ടാനകള്‍ വിളകള്‍ മുഴുവന്‍ നശിപ്പിക്കും. ശീതകാല പച്ചകറികളും, കമുക്, തെങ്ങ്, വാഴ തുടങ്ങിയ വിളകളും തിന്നു നശിപ്പിക്കുകയാണ് പതിവ്. കൃഷി ജീവിത മാര്‍ഗമായ 250 ഓളം കുടുംബങ്ങള്‍ ഈ ദുരിതം പലതവണ വനംവകുപ്പിനെ അറിയിച്ചെങ്കിലും പരിഹാരമില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതോടെയാണ് നാലു ലക്ഷം രൂപയോളം പിരിച്ചെടുത്ത് കര്‍ഷകര്‍ സോളാര്‍ വൈദ്യുതി വേലി കെട്ടിയത്.

ആറു കിലോമീറ്റര്‍ വൈദ്യുതി വേലി കെട്ടാന്‍ സാധാരണയായി വനംവകുപ്പ് 20 ലക്ഷത്തോളം രൂപയാണ് ചിലവഴിക്കുക. പക്ഷെ കര്‍ഷകരുടെ കൂട്ടായ്മക്ക് ചെവ് വന്നത് നാലുലക്ഷം രൂപ മാത്രമാണ്. അതേസമയം, പ്രദേശത്തെ വന്യമൃഗശല്യം പരിഹരിക്കാന്‍ വനംവകുപ്പ് ശ്രമിച്ചില്ലെന്ന ആരോപണം ഉദ്യോഗസ്ഥര്‍ നിക്ഷേധിച്ചു. വിശദമായി പദ്ധതി റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും അനുമതി കിട്ടാന് വൈകിയതാണ് കാരണമെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നു.

Exit mobile version