കൊച്ചിയില്‍ ജ്യോത്സ്യനെ ലോഡ്ജില്‍ വിളിച്ചു വരുത്തി ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി മോഷണം, യുവതി പിടിയില്‍

സംഭവത്തില്‍ തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയ എളമക്കര പോലീസിന്റെ പിടിയിലായി. കഴിഞ്ഞ മാസം 26നാണ് സംഭവം.

എറണാകുളം: ഇടപ്പള്ളിയില്‍ യുവജോത്സ്യനെ മയക്കിക്കിടത്തി പന്ത്രണ്ടര പവന്‍ സ്വര്‍ണവും പണവും ഫോണും കവര്‍ന്നു. സംഭവത്തില്‍ തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയ എളമക്കര പോലീസിന്റെ പിടിയിലായി. കഴിഞ്ഞ മാസം 26നാണ് സംഭവം.

ഇടപ്പള്ളിയിലെ ഒരു ലോഡ്ജില്‍ വെച്ച് ജോത്സ്യനെ മയക്കി കിടത്തി യുവതി ഫോണും പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് വഴിയാണ് അന്‍സി കൊല്ലം സ്വദേശിയായ ജോത്സ്യനെ പരിചയപ്പെട്ടത്. ‘ആതിര’ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഇത് സ്വീകരിച്ചതോടെ ജോത്സ്യനോട് പൂജകളെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് അടുപ്പം സ്ഥാപിച്ച ശേഷം ജ്യോതിഷ സംബന്ധമായ ആവശ്യങ്ങള്‍ പറഞ്ഞാണ് യുവാവിനെ അന്‍സി കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്. അവിടെ വെച്ച് തന്റെ സുഹൃത്തായ അരുണ്‍ എന്നയാളെ കാണാമെന്ന് പറഞ്ഞ് യുവതി ഇയാളെ ഇടപ്പള്ളിയില്‍ എത്തിച്ചു.

പിന്നീട് ഭാര്യാ ഭര്‍ത്താക്കന്‍മാരാണെന്ന് പറഞ്ഞ് ഇടപ്പള്ളിയിലെ ഹോട്ടലില്‍ മുറിയെടുത്തു. ഇവിടെ വെച്ച് യുവതി യുവാവിന് ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു. ജോത്സ്യന്റെ അഞ്ച് പവന്റെ മാല, മൂന്ന് പവന്റെ ചെയിന്‍, മോതിരം എന്നിവയടക്കം പന്ത്രണ്ടര പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും പണവും യുവതി കൈക്കലാക്കി.

ഭര്‍ത്താവ് ഉറങ്ങുകയാണെന്നും വൈകുന്നേരം വിളിച്ചുണര്‍ത്തണമെന്നും ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞേല്‍പ്പിച്ച ശേഷമാണ് അന്‍സി സ്ഥലം വിട്ടത്. യുവതി പറഞ്ഞത് അനുസരിച്ച് വൈകുന്നേരം ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ എത്തി നോക്കിയപ്പോഴാണ് ജോത്സ്യനെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ ജീവനക്കാര്‍ വിവരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Exit mobile version