രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ചു

വലിയ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് സന്തോഷകരമായ വാര്‍ത്ത പുറത്ത് വരുന്നത്.

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന് മലപ്പുറം തിരൂരില്‍ സ്റ്റോപ് അനുവദിച്ചു. റെയില്‍വേ ഇക്കാര്യം അറിയിച്ചതായി എംപി ഇ ടി മുഹമ്മദ് ബഷീര്‍. രണ്ടാം വന്ദേഭാരതിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. വലിയ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് സന്തോഷകരമായ വാര്‍ത്ത പുറത്ത് വരുന്നത്.

കാസര്‍കോട് ജില്ലയില്‍ നിന്നാണ് രണ്ടാം വന്ദേഭാരത് ഉദ്ഘാടനം നടക്കുക. ആദ്യത്തെ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. രണ്ടാം വന്ദേഭാരത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്‌ലാഗ് ഓഫ് ചെയ്യും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഞായറാഴ്ച ഫ്‌ലാഗ്ഓഫിനു ശേഷം കാസര്‍കോട് നിന്ന് പുറപ്പെടുന്ന വന്ദേഭാരതിന് 12 സ്റ്റേഷനുകളില്‍ സ്വീകരണം നല്‍കും. പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്വീകരണം ഒരുക്കുക.

ഉദ്ഘാടനം 24ന് നടക്കുമെങ്കിലും ടിക്കറ്റെടുത്തുള്ള സര്‍വീസ് 26നാണ് തുടങ്ങുക. അറ്റകുറ്റപ്പണിക്കായാണ് രണ്ട് ദിവസം നിര്‍ത്തിയിടുന്നത്. കാസര്‍കോട് സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്‌ഫോമിലാണ് വന്ദേഭാരത് ഹാള്‍ട്ട് ചെയ്യുക. സുരക്ഷാ പ്രശ്‌നം പരിഹരിക്കാനായി ഇവിടെ 40 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും കൂടുതല്‍ ആര്‍പിഎഫ് ജീവനക്കാരെ നിയമിക്കുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.

Exit mobile version