‘അടച്ച് പൂട്ടി വീട്ടില്‍ ഇരിക്കേണ്ട, ജനുവരി 8,9 തീയതികളില്‍ പണിമുടക്ക് മാത്രം! ഹര്‍ത്താല്‍ അല്ലേയല്ല’ ഒഴിവാക്കിയവ അക്കമിട്ടു നിരത്തി കുറിപ്പ്

ജനുവരി 8,9 തീയതികളില്‍ പണിമുടക്കില്‍ പ്രകോപനമോ അക്രമമോ, ഉണ്ടാക്കില്ലെന്നും, ജോലിക്കെത്തുന്നവരെ തടയില്ലെന്നും സംഘാടകര്‍ ഇതിനോടകം തന്നെ അറിയിച്ച് കഴിഞ്ഞു.

കൊച്ചി: ഹര്‍ത്താല്‍ ആണോ ജനം വലയും, അത് ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയാലും. ഹര്‍ത്താലിന്റെ മറവില്‍ അക്രമം മാത്രം ലക്ഷ്യം വെച്ചും പണിയുന്നവരും ഉണ്ട്. പുതുവര്‍ഷത്തിലെ ആദ്യ ആഴ്ചയില്‍ തന്നെ ഹര്‍ത്താലും അക്രമവും വന്നതിന്റെ മടുപ്പില്‍ നിന്നും കേരള ഇനിയും മുക്തമായിട്ടില്ല. അപ്പോഴാണ് വീണ്ടും 8,9 തീയ്യതികളില്‍ മറ്റൊന്ന് കൂടി. എന്നാല്‍ ഹര്‍ത്താലില്‍ ഭയന്ന് വീട്ടില്‍ ഇരിക്കേണ്ടതില്ലെന്നും വരുന്ന മുടക്ക് ഹര്‍ത്താല്‍ അല്ല, പണിമുടക്ക് മാത്രമാണെന്നും പറഞ്ഞ് മലയാളികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും അറിയേണ്ടവയും പങ്കുവെച്ച് കുറിപ്പും എത്തിയിട്ടുണ്ട്.

ജനുവരി 8,9 തീയതികളില്‍ പണിമുടക്കില്‍ പ്രകോപനമോ അക്രമമോ, ഉണ്ടാക്കില്ലെന്നും, ജോലിക്കെത്തുന്നവരെ തടയില്ലെന്നും സംഘാടകര്‍ ഇതിനോടകം തന്നെ അറിയിച്ച് കഴിഞ്ഞു. ഹര്‍ത്താല്‍, പണിമുടക്ക് എന്ന് കേള്‍ക്കുന്ന മാത്രയില്‍ വീട്ടില്‍ ചടഞ്ഞിരിക്കുന്നവരാണ് പൊതുവെ കേരളീയര്‍. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനുതകുന്ന കുറിപ്പ് ഫേസ്ബുക്കിലിട്ടിരിക്കുകയാണ് മനോജ് രവീന്ദ്രന്‍. പണിമുടക്കാതെ മുന്നോട്ട് പോകുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് അക്കമിട്ട് പറഞ്ഞുകൊണ്ടുള്ള ഒരു പണിമുടക്കാണ് വരുന്നത്.

പണിമുടക്കില്‍ ആരെയും നിര്‍ബന്ധിച്ച് ചേര്‍ക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞ സ്ഥിതിക്ക് ഇനി തീരുമാനിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും നിങ്ങള്‍ ഓരോരുത്തരുമാണെന്ന് മനോജ് രവീന്ദ്രന്‍ കുറിക്കുന്നു. അടച്ചുപൂട്ടി വീട്ടിലിരിക്കാനാണ് താല്‍പ്പര്യമെങ്കില്‍ അത് തുടരാനും അതല്ല കേരളത്തിന്റെ ഇന്നത്തെ നിലയ്ക്ക് മാറ്റം വരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് സാധിച്ചെടുക്കാനുള്ള അവസരമായി ഈ പണിമുടക്കിനെ കാണാനും അദ്ദേഹം ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനുവരി 8,9 തീയതികളില്‍ പണിമുടക്ക് മാത്രം. ഹര്‍ത്താല്‍ അല്ലേയല്ല.

1. നിര്‍ബന്ധിച്ച് കടയടപ്പിക്കില്ല.
2. കടകള്‍ നശിപ്പിക്കില്ല.
3. വാഹനങ്ങള്‍ തടയില്ല.
4. സ്വകാര്യവാഹങ്ങളെ ആക്രമിക്കില്ല.
5. തീവണ്ടി തടയില്ല.
6. പ്രകോപനമോ അക്രമമോ ഉണ്ടാക്കില്ല.
7. ജോലിക്കെത്തുന്ന തൊഴിലാളികളെ തടയില്ല.
8. ഒരുവിധ ബലപ്രയോഗവും ഒരിടത്തും ഉണ്ടാകില്ല.
9. വിനോദാസഞ്ചാരമേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
10. സഞ്ചാരികളെ തടയില്ല.
11. സഞ്ചാരികള്‍ക്ക് പ്രയാസമുണ്ടാകുന്ന ഒന്നും ഉണ്ടാക്കില്ല.

ട്രേഡ് യൂണിയന്‍ നേതാക്കളും ഇടതുപക്ഷ നേതാക്കന്മാരായ ഇളമരം കരീമും കൊടിയേരി ബാലകൃഷ്ണനും അറിയിച്ചിട്ടുള്ള കാര്യങ്ങളാണിത്. നാളെ അര്‍ദ്ധരാത്രി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് നടക്കാന്‍ പോകുന്നത് ഹര്‍ത്താല്‍ അല്ല. പണിമുടക്ക് മാത്രമാണ്. പണിമുടക്കാതെ മന്നോട്ട് പോകുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് അക്കമിട്ട് പറഞ്ഞുകൊണ്ടുള്ള ഒരു പണിമുടക്ക്. ഇനി തീരുമാനിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും നിങ്ങള്‍ ഓരോരുത്തരുമാണ്. നിങ്ങള്‍ക്കിപ്പോളും അടച്ചുപൂട്ടി വീട്ടിലിരിക്കാനാണ് താല്‍പ്പര്യമെങ്കില്‍ (അത് ഭയത്തിന്റെ പേരിലായാലും പണിയെടുക്കാതെ തിന്നാനുള്ള ആഗ്രഹത്തിന്റെ പേരിലായാലും) നിങ്ങളത് തുടരുക. അതല്ല, കേരളത്തിന്റെ ഇന്നത്തെ നിലയ്ക്ക് മാറ്റം വരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് സാധിച്ചെടുക്കാനുള്ള അവസരം നിങ്ങളുടെ കൈയില്‍ എത്തിയിരിക്കുകയാണ്. ആലോചിച്ച് മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കുക, പ്രാവര്‍ത്തികമാക്കുക.

Exit mobile version