കൈപിടിച്ച് സ്വരം താഴ്ത്തി അയാള്‍ പറഞ്ഞു ‘ഞാന്‍ സി.പി.എമ്മാ’, നമ്മള്‍ കേരളക്കാരല്ലേ എന്ന് ഞാനും; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സാദിഖ് അലി ഷിഹാബ് തങ്ങള്‍

ഇടുക്കി: യാത്രയ്ക്കിടെ ഭക്ഷണം കഴിച്ച കഞ്ഞിക്കടയും അത് നടത്തുന്ന കുടുംബത്തെയും കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ഷിഹാബ് തങ്ങള്‍. പീരുമേട്ടില്‍ പള്ളി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉച്ചഭക്ഷണം കഴിക്കാന്‍ കയറി കടയെ കുറിച്ചായിരുന്നു സാദിഖലി തങ്ങളുടെ കുറിപ്പ്. കഞ്ഞി കുടിച്ച് തിരിച്ചിറങ്ങുമ്പോ കടയുടമ തന്നെ തിരിച്ചറിഞ്ഞതും പിന്നീടുള്ള കുശലം പറച്ചിലുമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:

പീരുമേട്ടില്‍ ഇന്നലെ പള്ളി ഉത്ഘാടനമുണ്ടായിരുന്നു.
രാത്രി വൈകിയതിനാല്‍ ഇന്ന് മടക്കയാത്ര.
വളവും തിരിവും പിന്നിടുന്ന ഹൈറേഞ്ച് റോഡുകള്‍.
ഇരുവശവും വനം പ്രദേശം. കടകളും മറ്റും കുറവ്.
ഉച്ചക്ക് രണ്ടരയോടെ താഴ്വാരത്തെത്തി.
വെള്ളച്ചാട്ടവും അരുവിയുമുള്ള സ്ഥലം. അവിടെ ചെറിയൊരു കടകണ്ടു.
വിശപ്പുണ്ടായിരുന്നതിനാല്‍ വേഗമിറങ്ങി. ഞാനും സുഹൃത്ത് വി.ഇ..ഗഫൂറും ഡ്രൈവറും ഉള്ളിലേക്ക് കയറി.
‘കഞ്ഞിയൊണ്ടു, മോരും പയറുപ്പേരി പപ്പടവുമൊണ്ട്’കടയിലെ സ്ത്രീ ഞങ്ങളോടായി പറഞ്ഞു.
കഞ്ഞിയും മോരുമെന്നു കേട്ടപ്പോള്‍ വിശപ്പ് ഇരട്ടിച്ചപോലായി.
തൊട്ടടുത്ത വെള്ളച്ചാട്ടത്തിലെ ശബ്ദവും ആസ്വദിച്ചു ഞങ്ങള്‍ കഞ്ഞി കുടിച്ചുതീര്‍ത്തു.
പുറത്തിറങ്ങി കൈകഴുകി തിരിച്ചു വന്നപ്പോള്‍
കടക്കാരനും പുറത്തുവന്നു.

‘ആദ്യം മനസ്സിലായില്ലാട്ടോ, സന്തോഷായി കണ്ടതിലും ഞങ്ങളെ കഞ്ഞികുടിച്ചതിലും, പിന്നാ ഞാനും ഒരു രാഷ്ട്രീയക്കാരനാട്ടോ, എന്റെ കൈപിടിച്ചു സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു’ ഞാന്‍ സി.പി.എമ്മാ, എന്ന്. അത് നല്ലതല്ലേ ആര്‍ക്കായാലും ഒരു രാഷ്ട്രീയം വേണം, നമ്മള്‍ കേരളക്കാരല്ലേ ഞാനും പറഞ്ഞു.

ഗ്രാമീണതയുടെ നിഷകളങ്കതയും കുലീനതയുമായിരുന്നു അയാളുടെയും കുടുബിനിയുടെയും മുഖത്ത്. അപ്പോഴും പ്രകൃതിക്കു ഇക്കിളിയിട്ട് പൊട്ടിച്ചിരിച്ചും തിമര്‍ത്തും കടക്കു പിന്നില്‍ വെള്ളം ചാടിക്കൊണ്ടിരുന്നു. ഞങ്ങള്‍ ഫോട്ടോയെടുത്തു പിരിഞ്ഞു.

Exit mobile version