വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവാച്ചര്‍ കൊല്ലപ്പെട്ട സംഭവം; തങ്കച്ചന്റെ കുടുംബത്തിന് 11 ലക്ഷം നഷ്ടപരിഹാരം

വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് നഷ്ടപരിഹാരതുക നല്‍കാന്‍ തീരുമാനമായത്.

മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവാച്ചര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വനംവാച്ചര്‍ തങ്കച്ചന്റെ കുടുബത്തിന് അടിയന്തിരമായി 11.25 ലക്ഷം നല്‍കാന്‍ തീരുമാനമായി. വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് നഷ്ടപരിഹാരതുക നല്‍കാന്‍ തീരുമാനമായത്.

25000 രൂപ അടിയന്തിര സഹായമായി ആദ്യം നല്‍കും. ബുധനാഴ്ച അഞ്ച് ലക്ഷം രൂപയും പതിനഞ്ച് ദിവസത്തിനകം ബാക്കി തുകയും നല്‍കാന്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ തീരുമാനമെടുത്തു.

അതേസമയം, തങ്കച്ചന്റെ മകള്‍ അയോണ നേഴ്സിംഗ് പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും സര്‍വ്വകക്ഷി യോഗത്തില്‍ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. തങ്കച്ചന്റെ ഭാര്യക്ക് താത്ക്കാലിക ജോലി നല്‍കുന്നതിനും നടപടി സ്വീകരിക്കും.

വെള്ളമുണ്ട പുളിഞ്ഞാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചന്‍ (53) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വിനോദസഞ്ചാരികളുമൊത്തുള്ള ട്രക്കിങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. വെള്ളമുണ്ട ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ചിറപ്പുല്ല് തവളപ്പാറ ഭാഗത്തായിരുന്നു കാട്ടാനയുടെ ആക്രമണം. വനംവകുപ്പിന്റെ താല്‍കാലിക വാച്ചറായിരുന്നു തങ്കച്ചന്‍.

Exit mobile version