നിപാ പേടിയില്‍ വീണ്ടും കോഴിക്കോട്! രണ്ട് അസ്വഭാവിക മരണങ്ങള്‍, നാല് പേരില്‍ ഒരാളുടെ നില ഗുരുതരം; ഫലം കാത്ത് കേരളം

പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍, നിപ പ്രോട്ടോകോള്‍ നടപടികളിലേക്ക് ആരോഗ്യവകുപ്പ് നീങ്ങും.

കോഴിക്കോട്: വീണ്ടും നിപ പേടിയില്‍ കോഴിക്കോട്. നിപ രോഗ ലക്ഷങ്ങളോടെ രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് മരണ കാരണം നിപ ആണോ എന്ന സംശയം വന്നത്.

മരിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ നാലു പേര്‍ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ നിപ വീണ്ടും എത്തിയതായി സ്ഥിരീകരിക്കാനാവൂ. സമാനമായ ലക്ഷണങ്ങളോടെ രണ്ട് പേര്‍ മരിച്ചതോടെയാണ് നിപയാണെന്ന് സംശയം ഉടലെടുത്തത്.

അതേസമയം, പ്രാദേശിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍, നിപ പ്രോട്ടോകോള്‍ നടപടികളിലേക്ക് ആരോഗ്യവകുപ്പ് നീങ്ങും.


പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ആളും, ഇയാള്‍ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. ആദ്യ മരണം ഓഗസ്റ്റ് 30 ന് ആയിരുന്നു. എന്നാല്‍, നിപ ആണെന്ന സംശയങ്ങള്‍ ഒന്നും ആ സമയം ഉണ്ടായിരുന്നില്ല. ന്യൂമോണിയ ആണ് മരണ കാരണമെന്നാണ് കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

എന്നാല്‍, ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാന്‍ എത്തിയ ആള്‍ക്ക് സമാനമായ രോഗലക്ഷണം കണ്ടെത്തിയത്. ഏറെ വൈകാതെ ഈ രോഗിയും മരിച്ചതോടെയാണ് ആരോഗ്യ വിഭാഗത്തിന് സംശയങ്ങള്‍ ഉണ്ടായത്. അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം ഉയര്‍ന്നു.

എന്നാല്‍, അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്‌കരിച്ചു കഴിഞ്ഞിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തില്‍ നിന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലത്തിനായാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് കാത്തിരിക്കുന്നത്.

Exit mobile version