നയന സൂര്യന്റേത് കൊലപാതകമല്ല; മരണകാരണം മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍

തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ മരണകാരണം കൊലപാതകമല്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.

എന്നാല്‍ ഈ അവസ്ഥയിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഹൃദയസ്തംഭനത്തിന് സമാനമായ അവസ്ഥയാണ് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍. മരണം നടന്ന് 4 വര്‍ഷത്തിനുശേഷം ഉയര്‍ന്ന വാദങ്ങളെയും ബോര്‍ഡ് തള്ളിയിരുന്നു.

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്ന നയനയെ 2019 ഫെബ്രുവരി 24-നാണ് വെള്ളയമ്പലം ആല്‍ത്തറ ജംങ്ഷനിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം പെട്ടെന്നു സംഭവിച്ചതല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണം.

രണ്ടു മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം എടുത്ത് മരണം സംഭവിച്ചതാകാമെന്നാണ് നിഗമനം. നയന മരിക്കുന്ന സമയത്ത് മുറി അകത്തുനിന്ന് പൂട്ടിയിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. മറ്റാരെങ്കിലും മുറിക്കുള്ളില്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.

ബാല്‍ക്കണി വഴി മുറിക്കുള്ളില്‍ ആരെങ്കിലും എത്താനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് തള്ളിയിരുന്നു. കഴുത്തിലെ മുറുകിയ പാടും അടിവയറ്റിലേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് ആദ്യത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ടായിരുന്നു. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡ് ഇതു പൂര്‍ണമായും നിഷേധിക്കുകയായിരുന്നു.

Exit mobile version