കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി കെഎസ്ഇബി ജീവനക്കാര്‍, 16 മണിക്കൂര്‍ വൈദ്യുതി മുടങ്ങി പീരുമേട്; അന്വേഷണം

പീരുമേട് ഫീഡറിന്റെ പരിധിയിലെ 4000ത്തോളം ഉപഭോക്താക്കളാണ് ജീവനക്കാര്‍ കൂട്ടത്തോടെ ലീവെടുത്തത് കാരണം 16 മണിക്കൂര്‍ ഇരുട്ടിലായത്.

ഇടുക്കി: കെഎസ്ഇബി ജീവനക്കാര്‍ കൂട്ടത്തോടെ ലീവെടുത്ത് വിനോദയാത്രയ്ക്കു പോയതിനെ തുടര്‍ന്ന് ഇടുക്കിയിലെ പീരുമേട്ടില്‍ പതിനാറ് മണിക്കൂറിലധികം വൈദ്യുതി മുടങ്ങിയതായി പരാതി. സംഭവം സംബന്ധിച്ച് പീരുമേട് അസിസ്റ്റന്റെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.

പീരുമേട് ഫീഡറിന്റെ പരിധിയിലെ 4000ത്തോളം ഉപഭോക്താക്കളാണ് ജീവനക്കാര്‍ കൂട്ടത്തോടെ ലീവെടുത്തത് കാരണം 16 മണിക്കൂര്‍ ഇരുട്ടിലായത്. ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് പീരുമേട്ടില്‍ കനത്ത മഴയായിരുന്നു. തൊട്ടു പിന്നാലെ കറണ്ടും പോയി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, സബ് ജയില്‍, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങി.

ഓണം അവധി ആഘോഷിക്കാന്‍ പീരുമേട്ടിലെത്തിയ നൂറു കണക്കിന് സഞ്ചാരികളും ബുദ്ധിമുട്ടിലായി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വൈദ്യുതി എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോത്തുപാറയിലുള്ള സെക്ഷന്‍ ഓഫീസിലേക്കു വിളിച്ചു. എല്ലാവരും ടൂര്‍ പോയെന്നായിരുന്നു മറുപടി. പരാതികള്‍ വ്യാപകമായതോടെ രാത്രിയില്‍ വനിത സബ് എഞ്ചിനീയറുടെയും പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എന്‍ജീനിയറുടെയും നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചു.

ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ലൈനിലെ തകരാര്‍ കണ്ടെത്താനായില്ല. പതിനഞ്ചിലധികം പേരുടെ കുറവാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ശനിയാഴ്ച്ച രാവിലെ 10 മണിയോടെ ആണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. അതേസമയം, ഉദ്യോഗസഥര്‍ ഇതര സംസ്ഥാനത്തേക്ക് യാത്ര പോയത് ബോര്‍ഡില്‍ നിന്നു അനുവാദം വാങ്ങാതെയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Exit mobile version