പെട്രോള്‍ പമ്പില്‍ കാറിലെത്തിയവര്‍ തമ്മില്‍ തര്‍ക്കം, യുവാവിനെ കൊലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമം; അക്രമികളെ നാട്ടുകാര്‍ പിടികൂടി, സംഭവം കൊല്ലത്ത്

സംഭവത്തില്‍ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം: ചിതറയില്‍ പെട്രോള്‍ പമ്പില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ദര്‍പ്പക്കാട് സ്വദേശി സെയ്ദലി എന്ന ബൈജു(34)വിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് ആറേകാലോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു കൊലപാതകം.

പെട്രോള്‍ അടിക്കാന്‍ കാറിലെത്തിയതായിരുന്നു ബൈജുവും നാല് സുഹൃത്തുക്കളും. പെട്രോള്‍ അടിച്ച ശേഷം വാഹനം മാറ്റി നിര്‍ത്തി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും ബഹളവും ഉണ്ടായി. തര്‍ക്കത്തിനിടെ തൊട്ടു പിന്നാലെ കാറില്‍ നിന്നിറങ്ങിയ രണ്ടു പേര്‍ ബൈജുവിനെ വലിച്ചിറക്കി ഇന്റര്‍ലോക്ക് തറയോട് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

തറയില്‍ തലയിടിച്ച് രക്തം വാര്‍ന്ന ബൈജുവിനെ നാട്ടുകര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമണം നടത്തിയ ഷാജഹാന്‍, നിഹാസ് എന്നിവരെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് കാറില്‍ രക്ഷപ്പെട്ട സഹോദരങ്ങളും ദര്‍പ്പക്കാട് സ്വദേശികളുമായ ഷാന്‍, ഷെഹീന്‍ എന്നിവരെ ഏനാത്തു വച്ച് പോലീസ് പിടികൂടി.

Exit mobile version