ദേശീയ പതാക; ഫ്‌ലാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം

കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈ കൊണ്ടുണ്ടാക്കിയതോ, മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍, ഫ്ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവുമായി പൊതുഭരണ വകുപ്പ്. കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈ കൊണ്ടുണ്ടാക്കിയതോ, മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ, മറ്റ് ചില നിര്‍ദേശങ്ങളും പൊതുഭരണ വകുപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.

ദീര്‍ഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതി ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുതെന്നും, ഒരു കൊടിമരത്തില്‍ മറ്റു പതാകകള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുതെന്നും, ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ സ്ഥാപിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കൂടാതെ, വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കു ദേശീയ പതാക എല്ലാ ദിവസും ഉയര്‍ത്താം. വിശേഷ അവസരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിര്‍ത്തിയാകണം ഇത്.

പൊതു ഇടങ്ങളിലും വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചു 2022 ജൂലൈ 20നു ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഫ്‌ലാഗ് കോഡില്‍ പറയുന്നവരുടേത് ഒഴികെയുള്ള വാഹനങ്ങളില്‍ ദേശീയ പതാക ഉപയോഗിക്കരുത്.

Exit mobile version