ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപം; വിനായകന്റെ കൊച്ചിയിലെ ഫ്‌ലാറ്റിന് നേരെ ആക്രമണം; ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്തു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം .

കൊച്ചി:സിനിമ താരം വിനായകന്റെ ഫ്‌ലാറ്റിന് നേരെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ലാറ്റിന് നേരെയാണ് ആക്രമണം നടന്നത്. വൈകിട്ട് നാല് മണിയോടെ എത്തിയ സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം .

അതേസമയം, അക്രമം നടത്തിയവര്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എത്തിയത്. പോലീസും ഫ്‌ലാറ്റിലെ സുരക്ഷാജീവനക്കാരും ചേര്‍ന്നാണ് ഇവരെ പിടിച്ച് മാറ്റിയത്. അതേസമയം, അധിക്ഷേപ പരാമര്‍ശം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ വിനായകനെതിരെ എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നല്‍കിയത്. വിനായകനെതിരെ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അജിത്ത് അമീര്‍ ബാവയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ സതീഷ് ഡിജിപിക്കാണ് പരാതി നല്‍കിയത്.

‘ആരാണ് ഈ ഉമ്മന്‍ചാണ്ടി, നിര്‍ത്തിയിട്ട് പോ പത്രക്കാരെ, എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം” തുടങ്ങിയ രീതിയിലായിരുന്നു വിനായകന്റെ പരാമര്‍ശം.

Exit mobile version