നേഴ്‌സ് മൊബൈല്‍ ചാര്‍ജിലിട്ടു, കൂട്ടിരിപ്പുകാരന്‍ അടിച്ചുമാറ്റി; സിസിടിവി എല്ലാം കണ്ടു, ഒടുവില്‍ പിടിയില്‍

കണ്ണിയംപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനായി വന്നതായിരുന്നു ദേവദാസ്.

പാലക്കാട്: കണ്ണിയംപുരത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ 55 കാരന്‍ അറസ്റ്റില്‍. പത്തിരിപ്പാല നഗരിപ്പുറം നീലാഞ്ചേരി വീട്ടില്‍ ദേവദാസ് ആണ് അറസ്റ്റിലായത്. ജൂലൈ 13ന് പുലര്‍ച്ചയാണ് സംഭവം.

കണ്ണിയംപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനായി വന്നതായിരുന്നു ദേവദാസ്. വാര്‍ഡിലെ നഴ്‌സിംഗ് സ്റ്റേഷന് തൊട്ടടുത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സ് മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ ഇട്ടിരുന്നു. ഈ സമയത്താണ് രോഗിയുടെ കൂട്ടിരിപ്പുകാരനായ പ്രതി പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ആരും കാണാതെ മോഷ്ടിച്ചത്.

ഫോണ്‍ നഷ്ടപ്പെട്ടത് അറിഞ്ഞ ഉടനെ തന്നെ നേഴ്‌സ് ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിനിടെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതി കുടുങ്ങി.

പോലീസിന്റെ അന്വേഷണത്തില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനായ വ്യക്തിയാണ് മൊബൈല്‍ മോഷ്ടിച്ചതെന്ന് മനസ്സിലായി. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. പതിനാല് ദിവസത്തേക്ക് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Exit mobile version