കളം മാറ്റിച്ചവിട്ടാനൊരുങ്ങി പോലീസ്.. ഇനി പോലീസ് വേഷമില്ല, പകരം അയ്യപ്പന്മാരുടെ വസ്ത്രവും ഇരുമുടിക്കെട്ടും

പത്തനംത്തിട്ട: ശബരിമലയില്‍ പുതിയ തന്ത്രമുറകളുമായി പോലീസ്. പ്രതിഷേധക്കാരെ നിരീക്ഷിക്കാനും സുരക്ഷ നല്‍കാനും ഇനി പോലീസ് യൂണിഫോം വേണ്ട എന്നാണ് തീരുമാനം. പ്രതിഷേധക്കരാക്ക് പെട്ടന്ന് മനസിലാകാതിരിക്കാന്‍ കറുത്ത വസ്ത്രവും ഇരുമുടിക്കെട്ടും ഉണ്ടാകും. ഇവര്‍ക്ക് പുറമെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക മഫ്ടിസംഘത്തെയും നിയോഗിക്കും. ഇവരായിരിക്കും ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നത്.

ദര്‍ശനം നടത്തിയ യുവതികളായ ബിന്ദു, കനകദുര്‍ഗ എന്നിവരെ സന്നിധാനത്ത് എത്തിച്ചവരുടെ വസ്ത്രം പാന്റും ടിഷര്‍ട്ടുമായതിനാല്‍ ചിത്രങ്ങളില്‍ നിന്നു വേഗം തിരിച്ചറിയാന്‍ സാധിച്ചു. അതുണ്ടാകാതിരിക്കാന്‍ അയ്യപ്പന്മാരുടെ വേഷം മതിയെന്നാണ് പുതിയ തീരുമാനം. യുവതികള്‍ സന്നിധാനത്തില്‍ എത്തിയ ചിത്രങ്ങള്‍ എടുക്കുന്നതും ഇതേ പോലീസ് സംഘമാണ്. തെളിവായിട്ടാണ് ചിത്രം എടുക്കുന്നത്. അപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അയച്ചു കൊടുക്കുന്നുണ്ട്. സ്ഥിരീകരണത്തിനായി സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങളും അപ്പോള്‍ തന്നെ ശേഖരിച്ച് അയയ്ക്കുന്നുണ്ട്.

പോലീസ് യൂണിഫോമിന് പുറമെ മല കയറുന്ന സ്ത്രീകളുടെ വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പോലീസിലെ തന്നെ കുറച്ച് പേര്‍ അറിഞ്ഞാല്‍ മതിയെന്നും കൂടുതല്‍ പേര്‍ അറിയുന്നത് അപകടമാണെന്നും നിര്‍ദേശമുണ്ട്.

Exit mobile version