സംവിധായകന്‍ ബൈജു പറവൂര്‍ മരിച്ചു: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്ത്യം

കൊച്ചി: ചികിത്സയിലിരിക്കെ സിനിമാ സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബൈജു പറവൂര്‍ (42) മരിച്ചു. ശാരീരിക അസ്വസ്ഥതയും പനിയും മൂലം ചികിത്സയിലായിരുന്നു. പറവൂര്‍ നന്തികുളങ്ങര കൊയ്പാമഠത്തില്‍ ശശിയുടെയും സുമയുടെയും മകനാണ്.

ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഒരു സിനിമയുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ആയിരുന്ന ബൈജു ശനിയാഴ്ച കാറില്‍ വീട്ടിലേക്ക് മടങ്ങുംവഴി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കുന്നംകുളത്തുള്ള ഭാര്യവീട്ടിലേക്ക് പോവുകയും അവിടെ ചികിത്സ തേടുകയും ചെയ്തു.

അസുഖം കുറയാത്തതിനെ തുടര്‍ന്ന് പറവൂരിലെ വീട്ടിലെത്തുകയും ഞായറാഴ്ച കുഴുപ്പിള്ളിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. നില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു.

20 വര്‍ഷമായി സിനിമാ രംഗത്ത് സജീവമായ ബൈജു പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘സീക്രട്ട്’ എന്ന സിനിമയുടെ റിലീസിങ്ങിന് തയ്യാറെടുത്തുവരുകയായിരുന്നു. ധന്യം, മൈഥിലി വീണ്ടും വരുന്നു, കൈതോലചാത്തന്‍ അടക്കം 45 സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചിത്ര. മക്കള്‍: ആരാധ്യ, ആരവ്.

Exit mobile version