‘യൂട്യൂബ് വരുമാനത്തിന് നികുതി അടയ്ക്കണമെന്ന് അറിയില്ല’: യൂട്യൂബര്‍മാരില്‍ നിന്നും കണ്ടെത്തിയത് 26 കോടി രൂപയുടെ നികുതി വെട്ടിപ്പ്

കൊച്ചി: കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ആദായ നികുതി വകുപ്പ് യൂ ട്യൂബര്‍മാരുടെ വസതികളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 26 കോടി രൂപയുടെ നികുതി വെട്ടിപ്പ്. യൂട്യൂബര്‍മാര്‍ നികുതിയിനത്തില്‍ അടയ്ക്കേണ്ട തുകയാണിത്. നികുതിയടയ്ക്കാത്ത 13 യൂട്യൂബര്‍മാര്‍ക്കെതിരെ ആദായ നികുതി വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

വര്‍ഷംതോറും കോടികളാണ് കേരളത്തിലെ പ്രമുഖരായ യൂട്യൂബര്‍മാരുടെ വരുമാനം.
ഇവരുടെ വീടുകളിലും, ഓഫീസുകളിലും നടത്തിയ റെയ്ഡിന് ശേഷം നികുതിയിനത്തില്‍ ഇവര്‍ അടയ്ക്കേണ്ട തുക തിട്ടപ്പെടുത്തുകയാണ് ഇന്‍കം ടാക്സ്. 26 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. രണ്ട് കോടി രൂപ വരെ വാര്‍ഷിക വരുമാനമുള്ള യൂട്യൂബര്‍മാര്‍ നികുതിയിനത്തില്‍ ഒരു രൂപ പോലും അടച്ചിരുന്നില്ല.

ചിലര്‍ ഐപി വിലാസം വിദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്തും നികുതി വെട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. നികുതിപ്പണം തിരികെ പിടിക്കാനുള്ള നടപടികളാണ് ആദായ നികുതി വകുപ്പ് ആരംഭിച്ചിരിക്കുന്നത്. ഒരോരുത്തരും അടയ്ക്കേണ്ട നികുതി നിര്‍ണയിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കും.

നികുതി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയ 13 യൂട്യൂബര്‍മാര്‍ക്കെതിരെയാണ് തുടര്‍ നടപടി. കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെന്ന് ചിലര്‍ ഇന്‍കം ടാക്‌സ് അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. യൂട്യൂബ് വരുമാനത്തിന് നികുതി നല്‍കണമെന്ന് അറിയില്ലായിരുന്നുവെന്നാണ് ചില യൂട്യൂബര്‍മാര്‍ നല്‍കിയ വിശദീകരണം. തല്‍ക്കാലം കടുത്ത നടപടികളിലേക്ക് കടക്കാതെ മുഴുവന്‍ യുട്യൂബര്‍മാരെയും നികുതി പരിധിയില്‍ കൊണ്ടുവരാനാണ് ഇന്‍കം ടാക്‌സ് ശ്രമം. ആദായ നികുതി വെട്ടിപ്പില്‍ വ്യാപക പരിശോധനകള്‍ ഇനിയും തുടരും.

നടിയും അവതാരകയുമായ പേളി മാണി, ഫിഷിങ് ഫ്രീക്ക് (സെബിന്‍), അര്‍ജ്യൂ, കോള്‍മീ ഷസ്സാം, ജയരാജ് ജി നാഥ്, അഖില്‍ NRD, M4 ടെക്ക്, അണ്‍ബോക്സിങ് ഡ്യൂഡ്, റൈസിങ് സ്റ്റാര്‍, ഈഗിള്‍ ഗെയിമിങ്, കാസ്ട്രോ ഗെയിമിങ് എന്നീ യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

Exit mobile version