പനി ബാധിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

കോട്ടയം: പനി ബാധിച്ച് ചികിത്സയിലിരുന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിന്
ഹൃദയാഘാതം. എട്ടുമാസക്കാരനായ ജോഷ് എബി എന്ന കുഞ്ഞാണ് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. മണര്‍കാട് പത്താഴക്കുഴി സ്വദേശിയായ എബിയുടെയും ജോന്‍സിയുടെയും മകനാണ് ജോഷ്.

കുഞ്ഞ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണം എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവം ചൂണ്ടിക്കാണിച്ച് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.

മെയ് 11 നാണ് ജോഷിനെ പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കോവിഡാനന്തര രോഗമാണെന്ന് ആദ്യ നിഗമനം. രോഗം കലശലായതോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 29ന് ഇന്‍ഫ്ളിക്സിമാബ് എന്ന തീവ്രത കൂടിയ മരുന്ന് കുത്തിവച്ചു. ഇത് ഹൃദയാഘാതത്തിന് കാരണമാകുമെന്ന് അറിയാമായിരുന്നിട്ടും കൃത്യമായ നിരീക്ഷണം നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

വിഷയത്തില്‍ ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കി. എന്നാല്‍ കുട്ടിക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സാപിഴവ് ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

Exit mobile version