ബന്ധം തുടരാന്‍ താല്‍പര്യമില്ല, അഫീഫയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട് ഹൈക്കോടതി; സുമയ്യ ഷെറിന്റെ ഹര്‍ജി തീര്‍പ്പാക്കി

കൊച്ചി: ലെസ്ബിയന്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന കൊണ്ടോട്ടി സ്വദേശിനിസുമയ്യ ഷെറിന്റെ ഹര്‍ജിയില്‍ അഫീഫയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട് ഹൈക്കോടതി. ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. വീട്ടുകാര്‍ തടഞ്ഞുവച്ചെന്ന് സുമയ്യ ആരോപിച്ച അഫീഫയെ രക്ഷിതാക്കള്‍ക്കൊപ്പം തന്നെ കോടതി വിട്ടു. ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും രക്ഷിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്നും അഫീഫ കോടതിയെ അറിയിക്കുകയായിരുന്നു. സുമയ്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഹൈക്കോടതി നടപടി.

ജസ്റ്റിസ് പിബി സുരേഷ്‌കുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സുമയ്യയുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് അഫീഫ കോടതിയെ അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ ബന്ധം തുടരാന്‍ താല്‍പര്യമില്ല. വീട്ടുകാര്‍ക്കൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. അഫീഫയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പങ്കാളിയായ അഫീഫയെ മെയ് 30ന് എറണാകുളത്തെ ജോലി സ്ഥലത്തുനിന്ന് കുടുംബം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് സുമയ്യ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് ജൂണ്‍ ഒന്‍പതിന് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അഫീഫ കോടതിയിലെത്തിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് ജൂണ്‍ 19ലേക്ക് മാറ്റിയത്.

പ്ലസ്ടു പഠന കാലത്താണ് സുമയ്യയും അഫീഫയും അടുപ്പത്തിലാകുന്നത്. കഴിഞ്ഞ ജനുവരി 27നാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ നാല് മാസമായി എറണാകുളം പുത്തന്‍കുരിശില്‍ താമസിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍കടയിലാണ് ജോലി ചെയ്യുന്നത്.

ഇതിനിടെയാണ് കൂട്ടുകാരി അഫീഫയെ വീട്ടുകാര്‍ ഇടപെട്ട് ബലമായി കാറില്‍ പിടിച്ചുകൊണ്ടുപോകുന്നത്. അഫീഫയുടെ ബന്ധുക്കള്‍ തന്നെയാണ് കൊണ്ടുപോയതെന്നാണ് സുമയ്യ പറയുന്നത്. അഫീഫ അപകടത്തിലാണെന്നും എത്രയും വേഗത്തില്‍ കോടതിയില്‍ ഹാജരാക്കണമെന്നും സുമയ്യ ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായി വീട്ടുകാര്‍ മലപ്പുറം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഒരുമിച്ചുജീവിക്കാന്‍ ഇരുവര്‍ക്കും കോടതി നല്‍കുകയായിരുന്നു.

Exit mobile version