നോമ്പ് തുറന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദാരുണ സംഭവം: കണ്ണീരായി റഹ്‌മത്തും സഹ്‌റയും

കോഴിക്കോട്: ട്രെയിനില്‍ യുവാവിന്റെ അതിക്രമത്തില്‍ മട്ടന്നൂര്‍ സ്വദേശിയായ റഹ്‌മത്തിന് ജീവന്‍ നഷ്ടമായത് ബന്ധുവീട്ടില്‍ നിന്നും മടങ്ങവേ. കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടില്‍ നിന്ന് നോമ്പ് തുറന്ന ശേഷം മട്ടന്നൂരിലേക്ക് മടങ്ങുകയായിരുന്നു റഹ്‌മത്തും രണ്ടരവയസുകാരി സഹ്‌റയുമെന്ന് ബന്ധു വെളിപ്പെടുത്തി. റഹ്‌മത്തിന്റെ സഹോദരിയുടെ മകളാണ് സഹ്‌റ.

‘ഇന്നലെ രാത്രി രണ്ടേമുക്കാലോടെയാണ് വിവരം അറിയുന്നത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. അപ്പോള്‍ തന്നെ ഞങ്ങള്‍ അവിടെ നിന്ന് പുറപ്പെട്ടു. ഇവിടെ എത്തിയതിന് ശേഷമാണ് മരിച്ച വിവരം അറിഞ്ഞത്. നോമ്പ് തുറക്കാനാണ് വന്നത്. കുട്ടിയുടെ ഉമ്മയുടെ സഹോദരിയും അവരുടെ ഒരു ബന്ധുവുമാണ് നോമ്പ് തുറക്കാനായി വന്നിരുന്നത്. ട്രെയിനില്‍ സാധാരണ ഇവര്‍ പോകാറുണ്ട്. ചാലിയത്ത് നിന്നും നോമ്പ് തുറന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു’ ബന്ധു പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം. ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ആലപ്പുഴ എക്സിക്യൂട്ടീവ് ട്രെയിനിലാണ് സംഭവം. രാത്രി ഒമ്പതരയോടെ ‘ഡി കോച്ചില്‍’ ആളുകളുടെ മുഖത്തേക്ക് ഒരാള്‍ പെട്രോള്‍ സ്‌പ്രേ ചെയ്യുകയും തുടര്‍ന്ന് തീ കൊളുത്തുകയുമായിരുന്നു. അഞ്ച് പേര്‍ക്ക് കാര്യമായ പൊള്ളലേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇതേ അപകടത്തില്‍ കാലിന് പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളാണ് തന്നോടൊപ്പം യാത്ര ചെയ്തവരെ കാണാനില്ലന്ന വിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് റെയില്‍വെ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എലത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം കോരപ്പുഴ പാലത്തിന് സമീപമാണ് തീപൊള്ളലേറ്റ സമയത്ത് ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിരുന്നത്. കാണാതായവര്‍ പുഴയിലേക്ക് ചാടിയതാകാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ തെരച്ചിലിലാണ് ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Exit mobile version