ഇപ്പോള്‍ തെരുവില്‍ കാണുന്ന തെമ്മാടിക്കൂട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശബ്ദമായി ആരുടേയും നേര്‍ക്ക് ഒരസഭ്യവും പറയാതെ രണ്ട് സ്ത്രീകള്‍ മലയില്‍ കയറിയിറങ്ങിയപ്പോള്‍ നടന്നത്; ശാരദക്കുട്ടി

കൂടു സൃഷ്ടിച്ചവരൊക്കെ ഒടുവില്‍ കൂട്ടിലാകും. അങ്ങനെയേ ഇത്തരം യുദ്ധങ്ങള്‍ അവസാനിക്കൂ എന്ന് ശാരദക്കുട്ടി കുറിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഉണ്ടാവുന്ന സംഘര്‍ഷങ്ങള്‍ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. ഇപ്പോള്‍ ഈ തെരുവില്‍ കാണുന്ന തെമ്മാടിക്കൂത്താട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശ്ശബ്ദമായി ആരുടേയും നേര്‍ക്ക് ഒരസഭ്യവും പറയാതെ രണ്ടു സ്ത്രീകള്‍ മലയില്‍ കയറിയിറങ്ങിയപ്പോള്‍ നടന്നത്? എന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചോദിച്ചു.

സദാചാരത്തിന്റെ കാവലാളു കളിക്കുന്ന സമുദായത്തിന്റെ ഇരട്ടനയത്തിനെതിരെ ഉറൂബിന്റെ അമ്മിണി പൊട്ടിത്തെറിച്ചതിങ്ങനെയാണ്.പെണ്ണുങ്ങളുടെ പ്രയത്‌നഫലമൊക്കെ തട്ടിത്തിന്നു കൊഴുത്തിട്ട് സ്ത്രീകള്‍ മാത്രമനുഷ്ഠിക്കേണ്ട ഈ സദാചാരങ്ങളെ കുറിച്ച് പറഞ്ഞ് അവരെ വിചാരണ ചെയ്യുന്നു. എല്ലാ കടത്തിനുമുണ്ട് ഒരവസാനം. കൂടു സൃഷ്ടിച്ചവരൊക്കെ ഒടുവില്‍ കൂട്ടിലാകും. അങ്ങനെയേ ഇത്തരം യുദ്ധങ്ങള്‍ അവസാനിക്കൂ എന്ന് ശാരദക്കുട്ടി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഇപ്പോള്‍ ഈ തെരുവില്‍ കാണുന്ന തെമ്മാടിക്കൂത്താട്ടങ്ങളോളം വലിയ സദാചാര ലംഘനമാണോ നിശ്ശബ്ദമായി ആരുടേയും നേര്‍ക്ക് ഒരസഭ്യവും പറയാതെ രണ്ടു സ്ത്രീകള്‍ മലയില്‍ കയറിയിറങ്ങിയപ്പോള്‍ നടന്നത്?

‘ഈയാള്‍ക്കൂട്ടങ്ങള്‍ എപ്പോഴാണുണ്ടായത്? പട്ടിണി കിടക്കുന്നത് സദാചാരമാണോ? കീറത്തുണിയുമായി ജീവിക്കുന്നത് സദാചാരമാണോ? അങ്ങനെയൊക്കെ ജീവിച്ചപ്പോള്‍ സദാചാരത്തെ പറ്റി ആരും വേവലാതിപ്പെട്ടു കണ്ടില്ലല്ലോ’

സദാചാരത്തിന്റെ കാവലാളു കളിക്കുന്ന സമുദായത്തിന്റെ ഇരട്ടനയത്തിനെതിരെ ഉറൂബിന്റെ അമ്മിണി പൊട്ടിത്തെറിച്ചതിങ്ങനെയാണ്.

പെണ്ണുങ്ങളുടെ പ്രയത്‌നഫലമൊക്കെ തട്ടിത്തിന്നു കൊഴുത്തിട്ട് സ്ത്രീകള്‍ മാത്രമനുഷ്ഠിക്കേണ്ട ഈ സദാചാരങ്ങളെ കുറിച്ച് പറഞ്ഞ് അവരെ വിചാരണ ചെയ്യുന്നു. എല്ലാ കടത്തിനുമുണ്ട് ഒരവസാനം. കൂടു സൃഷ്ടിച്ചവരൊക്കെ ഒടുവില്‍ കൂട്ടിലാകും. അങ്ങനെയേ ഇത്തരം യുദ്ധങ്ങള്‍ അവസാനിക്കൂ.

രണ്ടുമല്ലാത്ത ഒരു പാകത്തേക്കാള്‍ നല്ലത് ഒരു യുദ്ധമാണ്. ഒന്നു തീര്‍ച്ചപ്പെടുമെന്ന് ഉറപ്പാണല്ലോ.ഞാനല്ല പറഞ്ഞത്, മികച്ച മനുഷ്യനായിരുന്ന ഉറൂബ് തന്റെ ഏറ്റവും മികച്ച സ്ത്രീകളിലൊരാളായ ശാന്തയെക്കൊണ്ട് പറയിച്ചതാണ്. വലിയ മനുഷ്യ സങ്കല്‍പങ്ങളുണ്ടായിരുന്നവരുടെ, സ്ത്രീകളെ ഏറ്റവും മികച്ച മനുഷ്യ മാതൃകകളായി കണ്ടവരുടെ നാടായിരുന്നു കേരളം.

എസ്.ശാരദക്കുട്ടി
3. 1. 2019′

Exit mobile version