റുബിക്‌സ് ക്യൂബിന്റെ മാന്ത്രികന്‍; 23-ാം വയസ്സില്‍ മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മലയാളിയുവാവ്

തലകീഴായി കിടന്ന് 33 മിനിറ്റില്‍ 153 തവണ ത്രികോണാകൃതിയിലുള്ള ക്യൂബ് ക്രമപ്പെടുത്തിയും വട്ടത്തില്‍ സൈക്കിള്‍ ചവിട്ടി ഒന്നര മണിക്കൂര്‍ക്കൊണ്ട് 250 തവണ റുബിക്‌സ് ക്യൂബ് ക്രമപ്പെടുത്തിയുമാണ് മിഥുന്‍ ഗിന്നസ് ബുക്കില്‍ ഇരട്ടനേട്ടം കൈവരിച്ചത്.

ആലപ്പുഴ: വ്യത്യസ്തമായ രീതിയില്‍ റുബിക്‌സ് ക്യൂബ് സോള്‍വ് ചെയ്ത് മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മലയാളിയുവാവ്. 23 കാരനായ കലവൂര്‍ മിഥുനത്തില്‍ മിഥുന്‍രാജാണ് വ്യത്യസ്തമായി റുബിക്‌സ് ക്യൂബ് സോള്‍വ് ചെയ്ത് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്.

തലകീഴായി കിടന്ന് 33 മിനിറ്റില്‍ 153 തവണ ത്രികോണാകൃതിയിലുള്ള ക്യൂബ് ക്രമപ്പെടുത്തിയും വട്ടത്തില്‍ സൈക്കിള്‍ ചവിട്ടി ഒന്നര മണിക്കൂര്‍ക്കൊണ്ട് 250 തവണ റുബിക്‌സ് ക്യൂബ് ക്രമപ്പെടുത്തിയുമാണ് മിഥുന്‍ ഗിന്നസ് ബുക്കില്‍ ഇരട്ടനേട്ടം കൈവരിച്ചത്. കൂടാതെ 2019ല്‍ തലകീഴായി കിടന്ന് 26 മിനിറ്റില്‍ 51 തവണ റുബിക്‌സ് ക്യൂബ് സോള്‍വ് ചെയ്തും മിഥുന്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി.

പത്താം ക്ലാസ് മുതല്‍ റുബിക്‌സ് ക്യൂബുമായി ചങ്ങാത്തത്തിലായ മിഥുന്‍ ഒരു ദിവസം തന്നെയാണ് തലകീഴായി കിടന്നും സൈക്കിള്‍ ചവിട്ടിയും ക്യൂബ് ക്രമപ്പെടുത്തി ഗിന്നസ് അംഗീകാരത്തിനായി അധികൃതര്‍ക്ക് അയച്ചു നല്‍കിയത്. കഴിഞ്ഞ ദിവസം രണ്ടു നേട്ടങ്ങളും മിഥുനെ തേടിയെത്തിയതും ഒരുമിച്ചായിരുന്നു. ആദ്യത്തെ റെക്കോര്‍ഡ് ലഭിച്ച് 3 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടുത്ത റെക്കോര്‍ഡിനായുള്ള ശ്രമങ്ങള്‍ യുവാവ് ആരംഭിച്ചത്.

ബിരുദം പൂര്‍ത്തിയാക്കിയ മിഥുന് നിലവില്‍ സ്വന്തമായി ഒരു ഇ കൊമേഴ്‌സ്യല്‍ പ്ലാറ്റ്‌ഫോമുണ്ട്. ഓര്‍ഡര്‍ ചെയ്താല്‍ ഉടനടി സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ക്വിക്ക് ഡെലിവറി ഓണ്‍ലൈന്‍ ഷോപ്പിങ് ബിസിനസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് മിഥുന്‍.

Exit mobile version