രണ്ടു വര്‍ഷമേ ജീവിച്ചിരിക്കൂ! ഇനിയത്തെ എന്റെ ജീവിതം ഓളെ നോക്കാന്‍ ആണ്; ഊണും ഉറക്കവും മാറ്റിവച്ച് ഭാര്യയെ മരണത്തിന് വിട്ടുകൊടുക്കാതെ രഘുനാഥന്‍

തലശ്ശേരി: ഭാര്യമാര്‍ക്ക് ഗുരുതര രോഗം ബാധിച്ചാല്‍ ഉപേക്ഷിച്ചു പോകുന്ന ഭര്‍ത്താക്കന്മാരാണ് വാര്‍ത്തകളില്‍ നിറയാറുള്ളത്. അതേസമയം, ഭാര്യമാരെ പൊന്നുപോലെ നോക്കുന്ന ഭര്‍ത്താക്കന്മാരും ഉണ്ട്. ഗുരുതര രോഗം ബാധിച്ച ഭാര്യയ്ക്ക് വേണ്ടി രണ്ട് പതിറ്റാണ്ടുകാലം ഊണും ഉറക്കവും ജീവിതം തന്നെയും മാറ്റിവച്ച അച്ഛനെ കുറിച്ച് മകള്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. തലശ്ശേരി കതിരൂര്‍ സ്വദേശി രഘുനാഥന്റെയും ഭാര്യ പ്രേമവല്ലിയുടെയും കഥയാണ് മകള്‍ പങ്കുവെച്ചത്.

‘ഇനിയത്തെ എന്റെ ജീവിതം ഓളെ നോക്കാന്‍ ആണ്. ഞാനും ഓളും ഞങ്ങളെ അമ്പതാം വാര്‍ഷികവും ഒരുമിച്ചാഘോഷിക്കും’ എന്ന് ഡോക്ടറോട് പറഞ്ഞ ആ മനുഷ്യന്‍ അക്ഷരം പ്രതി വാക്കുപാലിച്ചു. ആ കരുതലിന്റെ ബലത്തില്‍ ഭാര്യ ജീവിതത്തിലേക്ക് തിരികെ വന്നു. ഈ കഴിഞ്ഞ ഫെബ്രുവരി 14ന് അവര്‍ 50ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. മകള്‍ മിന്‍സ് ആണ് അച്ഛന്റെയും അമ്മയുടെയും ഹൃദ്യമായ കഥ പങ്കുവച്ചിരിക്കുന്നത്.
ഫെബ്രുവരി 14, 1973…

ആര്‍ക്കും അന്ന് അറിയില്ലെങ്കിലും അതൊരു വാലന്റൈന്‍സ് ഡേ ആയിരുന്നു. അതിന്റെ തലേന്നാള്‍ വരെ അപരിചിതരായിരുന്ന രണ്ടുപേര്‍ അന്ന് ഒരുമിച്ചുള്ള ജീവിതം തുടങ്ങി. 1998ലെ ഫെബ്രുവരിയില്‍ ആ യാത്രയുടെ സില്‍വര്‍ ജൂബിലി അവര്‍ ആഘോഷമാക്കി. നല്ല ബിരിയാണി ആയിരുന്നു. എങ്ങനെ അറിയാം എന്നാണോ? എന്റെ അച്ഛനും അമ്മയും ആണ് അപ്പറഞ്ഞവര്‍.

ഒക്ടോബര്‍ 2002.

തുണി വിരിക്കാന്‍ മുറ്റത്തേക്കിറങ്ങിയ അമ്മ അവിടെ ബോധം കെട്ടുവീണു. കുറേ ഹോസ്പിറ്റലില്‍ കയറിയിറങ്ങി. ഒടുവില്‍ ഇളയച്ഛന്റെ പ്രൊഫസര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് അമ്മക്ക് അപ്ലാസ്റ്റിക് അനീമിയ ആണെന്ന് സ്ഥിരീകരിച്ചു. ശരീരത്തിന്/മജ്ജക്ക് പുതിയ രക്തകോശങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അപൂര്‍വരോഗം.

വെല്ലൂരിലെ ഡോക്ടര്‍മാര്‍ നേര്‍വഴിക്ക് മാത്രം നീങ്ങുന്നവരാണല്ലോ. അവര്‍ മജ്ജ മാറ്റിവെക്കല്‍ അല്ലാതെ ഇതിന് വേറെ ഫലപ്രദമായ ചികിത്സ ഇല്ലെന്നും അതിനാവട്ടെ മധ്യവയസ്സ് കഴിഞ്ഞവരില്‍ തീരേ കുറഞ്ഞ വിജയ സാധ്യത മാത്രമേ ഉള്ളൂ എന്നും നിങ്ങളുടെ ഭാര്യ ഏറിയാല്‍ ഒന്നോ രണ്ടോ വര്‍ഷമേ ജീവിച്ചിരിക്കൂ എന്നും പറയുന്നത് കേട്ട് തരിച്ചു നില്‍ക്കുന്ന അച്ഛന്റെ മുഖം ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്. അത്രയും തകര്‍ന്ന് അച്ഛനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.

പിന്നീടുള്ള നാളുകളെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ പറ്റില്ല. ഓരോ ദിവസവും എന്നാണ് ‘ആ ദിവസം’ വരുന്നത് എന്ന ഭയത്തില്‍ ആണ് കടന്നുപോയത്. ഇടക്കിടെ മറ്റൊരാളില്‍നിന്ന് രക്തം സ്വീകരിക്കല്‍, ഇമ്യൂണോഗ്ലോബുലിന്റെ ഉയര്‍ന്ന ഡോസ്, അതിന്റെ പാര്‍ശ്വഫലങ്ങള്‍… അച്ഛന്റെയും അനിയന്മാരുടെയും ഓരോ ദിവസവും അടുത്ത രക്തദാതാവിനെ കണ്ടെത്താനുള്ള യാത്രകളായിരുന്നു. ഇളയച്ഛന്റെ ഹോസ്പിറ്റലില്‍ ഒരു ബെഡ് എന്നുമെന്നോണം അമ്മക്ക് വേണ്ടി ഒഴിച്ചിട്ടു.

അതിനിടയില്‍, മരിക്കുന്നതിന് മുമ്പ് അമ്മമ്മയാവണം എന്ന അമ്മയുടെ വാശിയില്‍ ഞാന്‍ അമ്മയാവാനുള്ള യാത്ര തുടങ്ങി. അത് സ്മൂത്ത് ആയി പോയില്ല, എന്ന് പ്രത്യേകം പറയേണ്ടല്ലോ. പ്ലാസെന്റ പ്രിവിയയും അതിന്റെ കോംപ്ലിക്കേഷന്‍സും ഒരു വശത്ത്. മകളുടെ ഗര്‍ഭശുശ്രൂഷ എന്നത് തന്റെ അവകാശം (ആഗ്രഹം) ആണെന്ന് പറഞ്ഞു, എന്റെ കൂടെ കൊച്ചിയില്‍ വന്നുനിന്ന അമ്മയെ നോക്കേണ്ട ടെന്‍ഷന്‍ മറ്റൊരുവശത്ത്.

പെട്ടെന്ന് ഒരു ദിവസം വൈകുന്നേരം അമ്മക്ക് ഗം ബ്ലീഡിങ് തുടങ്ങി. പ്ലേറ്റ്‌ലറ്റ് കൗണ്ട് അയ്യായിരമോ മറ്റോ ആണ്. നില്‍ക്കാതെ ഒഴുകുന്ന രക്തം. രക്തത്തില്‍ കുതിര്‍ന്ന പഞ്ഞിതുണ്ടുകള്‍ ചുറ്റും. ഭയന്ന് പോയ ഞാന്‍ ഒരു ടാക്‌സിയില്‍ അമ്മയേയും കൊണ്ട് പോയി, അന്ന് എന്റെ ഒരു അകന്ന ബന്ധു ഡോ. വിപിജിയുടെ കൂടെ ജൂനിയര്‍ ഡോക്ടര്‍ ആയത് കൊണ്ട് അദ്ദേഹം വഴി ലേക് ഷോറില്‍ അഡ്മിറ്റ് ചെയ്തു. എത്രയും വേഗം അഞ്ചു പൈന്റ് പ്ലാസ്മ വേണം. ആരും കൂട്ടിനില്ല. നിറവയറും താങ്ങി ഓടിച്ചെന്ന എന്നോട് റീപ്ലേസ് തരാതെ ബ്ലഡ് തരാന്‍ പറ്റില്ല എന്ന് നിസ്സഹായയായി, ദൈന്യതയോടെ ആ നീലയുടുപ്പിട്ട പെണ്‍കുട്ടി പറഞ്ഞു.

ദൈവദൂതരെ കണ്ടിട്ടുണ്ടോ? ഞാന്‍ അന്ന് കണ്ടു. റഹിം. ആ ടാക്‌സി ഡ്രൈവര്‍. അദ്ദേഹവും അദ്ദേഹം വിളിച്ചു വരുത്തിയ നാലു സുഹൃത്തുക്കളും കൊടുത്ത ബ്ലഡ് കൊണ്ടാണ് ഞാന്‍ അന്ന് അഞ്ചു പൈന്റ് പ്ലാസ്മ – അല്ല അമ്മയുടെ ജീവന്‍ – വാങ്ങിച്ചത്. ഐസ് കോള്‍ഡ് പ്ലാസ്മ കയറുമ്പോള്‍ കിടുകിടെ വിറയ്ക്കുന്ന ശരീരത്തെ ചൂടാക്കാന്‍ രാത്രി 11 മണിക്ക് കമ്പിളി വാങ്ങി വരാന്‍ പറഞ്ഞു. അവിടെയും ആ ദൈവദൂതന്‍ എത്തി. സുഹൃത്തിന്റെ കട തുറപ്പിച്ചു വാങ്ങി തന്ന കമ്പിളങ്ങള്‍ക്കുള്ളില്‍ തണുത്തു വിറച്ചു അമ്മ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുകയറി.

നീരുവെച്ചു വീര്‍ത്ത കാലുകള്‍ക്ക് നിറവയറുള്ള ദേഹത്തെ ഇനിയും താങ്ങാന്‍ ആവില്ല എന്ന് തോന്നിയപ്പോള്‍, ഐ.സി.യുവിന്റെ പുറത്ത് മാര്‍ബിള്‍ തറയില്‍ ചുവരില്‍ ചാരി ഇരുന്നു. രാത്രി 12 മണിയോടെ ലക്ഷ്മി വരുന്നത് വരെയുള്ള ആ ഇരിപ്പ്. മാര്‍ബിളിന്റെ തണുപ്പ്, മരണത്തിന്റെതു പോലെ.

വിപിജി വന്നു, കണ്ടു. ആര്‍ദ്രമായ ഒരു നോട്ടം. ‘നമുക്ക് ശ്രമിക്കാം, ഒരു മരുന്നുണ്ട്. പ്രോമിസിങ് റിസല്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. പക്ഷേ ഇന്ത്യയില്‍ അധികം ലഭ്യമല്ല. കിട്ടുമോ എന്ന് നോക്കൂ’. ആ എഴുതിത്തന്ന കുറിപ്പടിയുമായി ആ വയറും വെച്ചു ഞാന്‍ ചെല്ലാത്ത ഫാര്‍മസികളില്ല. ഒടുവില്‍ പേരറിയില്ലാത്ത, മറ്റൊരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു, ആ മരുന്നുമായി. ബില്‍ ആവശ്യപ്പെടരുത് എന്ന നിബന്ധനയോടെ. തല്‍ക്കാലം നമുക്ക് ആ മരുന്നിനെ അമൃത് എന്ന് വിളിക്കാം.

ഇനി എനിക്ക് പ്രതീക്ഷയുണ്ട് എന്ന് പറഞ്ഞ ഡോക്ടറോട് അച്ഛന്‍, അന്നേവരെ ഞാന്‍ കണ്ടിട്ടില്ലാത്ത നിശ്ചയദാര്‍ഢ്യത്തോടെ, തന്റെ തലശ്ശേരി ഭാഷയില്‍ പറഞ്ഞു, ‘ലോകത്തേടുന്നെങ്കിലും ഞാനീ മരുന്ന് ഡോക്ടര്‍ക്ക് കൊണ്ടുത്തരും. ഇനിയത്തെ എന്റെ ജീവിതം ഓളെ നോക്കാന്‍ ആണ്. ഞാനും ഓളും ഞങ്ങളെ അമ്പതാം വാര്‍ഷികവും ഒരുമിച്ചാഘോഷിക്കും’. അത് വെറുതെ പറഞ്ഞതല്ല. പിന്നീട് അച്ഛന്‍ ജീവിച്ചത് മുഴുവന്‍ അമ്മക്ക് വേണ്ടി ആയിരുന്നു.

മരുന്നുമായി അഡ്ജസ്റ്റഡ് ആവാന്‍ അമ്മയുടെ ശരീരം ഒരുപാട് നാളെടുത്തു. രൂപം തന്നെ മാറിപ്പോയി. തന്നോട് ദൈവം കാണിച്ച അനീതിക്ക് പകരം ലോകത്തോട് മുഴുവന്‍ ദേഷ്യം കാണിച്ച അമ്മയുടെ കൂടെ ജീവിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. അങ്ങേയറ്റം ക്ഷമയോടെ, തന്റെ ശരീരത്തിന്റെ ഓരോ കോശങ്ങള്‍ കൊണ്ടും അച്ഛന്‍ അമ്മയെ സ്‌നേഹിച്ചു. ഒരു നിഴലുപോലെ കൂടെ നടന്നു. ദേഷ്യ നിയന്ത്രണ മാര്‍ഗങ്ങള്‍ രൂപപ്പെടുത്തിയ അമ്മക്ക് വേണ്ടി ലോകത്തോടും നാട്ടുകാരോടും വീട്ടുകാരോടും മുഴുവന്‍ പടവെട്ടി.

ഫെബ്രുവരി 14, 2023. അവരുടെ അമ്പതാം വിവാഹവാര്‍ഷികം ആയിരുന്നു.

Promises are meant to be kept, whatever the cost may be.

That smile on his face…so rare… That says that all.

Exit mobile version