സഹോദരന്റെ ചോറൂണ് ശബരിമലയില്‍, അമ്മയും ബന്ധുക്കളുമെല്ലാം പങ്കെടുത്തു: എല്ലാ സഹായവും നല്‍കിയത് കണ്ഠര് മഹേശ്വര്; വെളിപ്പെടുത്തലുമായി മുന്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ മകള്‍

തിരുവനന്തപുരം: ശബരിമലയില്‍ മുമ്പും യുവതീ പ്രവേശനമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ മകള്‍. 1969ല്‍ സഹോദരന്റെ ചോറൂണിനായി മുപ്പത്തിനാലുകാരിയായ അമ്മ ശബരിമലയില്‍ എത്തിയെന്നും അന്ന് ചോറൂണ്ണ് കര്‍മ്മങ്ങള്‍ക്ക് തന്ത്രിയായിരുന്ന കണ്ഠര് മഹേശ്വര് നേതൃത്വം നല്‍കി, കൂടാതെ എല്ലാ സഹായവും നല്‍കിയെന്നും ദേവസ്വം ബോര്‍ഡ് മുന്‍ അംഗം പികെ ചന്ദ്രാനന്ദന്റെ മകള്‍ ഉഷ വിനോദ് വെളിപ്പെടുത്തി. ചോറൂണിന് കുടുംബാംഗങ്ങളെല്ലാം എത്തിയിരുന്നതായും പറഞ്ഞു. അന്ന് പരിഹാരക്രിയകള്‍ ചെയ്തതായി അറിയില്ലെന്നും അവര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കണ്ഠരര് രാജീവരുടെ സമ്മതത്തോടെ ശബരിമല ദര്‍ശിച്ചതെന്ന അവകാശവാദവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ് രംഗത്തെത്തിയിരുന്നു. മക്കളുണ്ടാകാതിരുന്ന സമയത്തായിരുന്നു ദര്‍ശനം. വ്രതമെടുത്തു മലചവിട്ടിക്കോളൂ, മകനുണ്ടായാല്‍ പതിനെട്ടു വര്‍ഷം അവനെയും കൊണ്ട് പോകണം. സ്വാമി അനുഗ്രഹിക്കട്ടെ എന്ന് തന്ത്രി പറഞ്ഞതായി തിരുവനന്തപുരം സ്വദേശിനി ലക്ഷ്മി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

പുലര്‍ച്ചെ 3.48നാണ് സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നേടിയത്. അധികമാരും അറിയും മുന്‍പ് സുരക്ഷിതമായി മലയിറങ്ങുകയും ചെയ്തു. 24ന് പോലീസ് സുരക്ഷയില്‍ ദര്‍ശനത്തിന് ശ്രമിച്ച് എതിര്‍പ്പ് മൂലം പിന്‍മാറേണ്ടി വന്നവരാണ് കനകദുര്‍ഗയും ബിന്ദുവും.

Exit mobile version