ഞാന്‍ പറഞ്ഞതില്‍ തെറ്റ് ഉണ്ടെങ്കില്‍ രജനി സാറിന് മാത്രമേ വിമര്‍ശിക്കാന്‍ അറിവുള്ളൂ: ഒമര്‍ ലുലു

കൊച്ചി: മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. സാമൂഹിക വിഷയങ്ങളിലെല്ലാം ഒമര്‍ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ ഒമര്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. മോഹന്‍ലാലിന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി ആയിട്ടാണ് ഒമറിന്റെ പോസ്റ്റ്. പോസ്റ്റില്‍ അല്‍ഫോന്‍സ് പുത്രനെ ട്രോളുകയും ചെയ്യുന്നുണ്ട് സംവിധായകന്‍.

‘ഒരു പ്രമുഖ സിനിമാ ഗ്രൂപ്പില്‍ ഉള്ള ചര്‍ച്ച മമ്മൂക്ക ഭയങ്കര അപ്‌ഡേറ്റ് ആണ് സ്‌ക്രിപ്പറ്റ് സെലക്ഷന്‍ ഒക്കെ വേറെ ലെവല്‍ ആണ് ലാലേട്ടന്‍ അത്ര പോരാ എന്ന്. എന്നിട്ട് മമ്മൂക്ക ഒഴിവാക്കി വിട്ട സ്‌ക്രിപ്പ്റ്റ് മാത്രം നോക്കൂ..രാജാവിന്റെ മകന്‍, കമ്മീഷണര്‍, ഏകലവ്യന്‍, ചാണക്ക്യന്‍, മെമ്മറീസ്, ദൃശ്യം…… ഇങ്ങനെ പോകുന്നു ലിസ്റ്റ്.

സിനിമ എന്നത് ഒരു മാജിക്ക് ആണ് ആര്‍ക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റാത്ത മാജിക്ക്,100 കോടി നേടിയ മാളികപ്പുറം ടീംമിന് അഭിനന്ദനങ്ങള്‍. ഇനി ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ രജനി സാറിന് മാത്രമേ എന്നെ വിമര്‍ശിക്കുവാന്‍ ഉള്ള അറിവ് ഉള്ളൂ അപ്പോ ഓക്കെ ഗുയ്‌സ്’, എന്നാണ് ഒമര്‍ പങ്കുവച്ചിരിക്കുന്നത്.

നല്ലസമയം എന്ന ചിത്രമാണ് ഒമര്‍ലുലുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്‌സൈസ് കേസെടുത്തതിന് പിന്നാലെ സിനിമ തിയറ്ററില്‍ നിന്നും പിന്‍വലിച്ചിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് കേസ് എടുത്തത്. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ്.

ഡിസംബര്‍ 30നാണ് നല്ല സമയം റിലീസിന് എത്തിയത്. പിന്നാലെ ആയിരുന്നു എക്‌സൈസ് കേസ്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് നല്ല സമയം. ഒമര്‍ ലുലുവും ചിത്ര എസും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രതിന്‍ രാധാകൃഷ്ണന്‍ ആണ്.

ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെയാണ് ഒമര്‍ സംവിധാന രംഗത്തേക്ക് എത്തിയത്.
ഒരു അഡാറ് ലവ്, എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. നിലവില്‍ പവര്‍ സ്റ്റാര്‍ എന്ന ബാബു ആന്റണി ചിത്രമാണ് ഒമറിന്റേതായി വരാനിരിക്കുന്നത്.

Exit mobile version