ആ മധുര സ്വരം ഇനി ഇല്ല: ഗായിക വാണിജയറാം അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. അന്യഭാഷയില്‍ നിന്നുവന്ന് മലയാളിയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരിലൊരാളായിരുന്നു വാണി ജയറാം.

മലയാളസിനിമാ ഗാനമേഖലയില്‍ 1975-85 കാലഘട്ടം വാണി ജയറാമിന്റെയും എസ്സ് ജാനകിയുടെയുമായിരുന്നു. സലില്‍ ചൗധരി, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, ജോണ്‍സണ്‍ എന്നീ പ്രതിഭാ ശാലികളായ സംഗീതജ്ഞര്‍ വാണി ജയറാമിന്റെ സ്വരം നന്നായി.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി അവര്‍ ഗാനങ്ങള്‍ ആലപിച്ചു. 1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്.

1974-ല്‍ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലും സജീവമായത്. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ സൗരയൂഥത്തില്‍ വിടര്‍ന്നൊരു എന്ന ഗാനത്തോടെ അവര്‍ മലയാളത്തിലും ചുവടുറപ്പിച്ചു.

തെന്നിന്ത്യയില്‍ എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, കെ.എ. മഹാദേവന്‍, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എ.ആര്‍. റഹ്‌മാന്‍ എന്നിവരുടെയെല്ലാം ?ഗാനങ്ങള്‍ക്ക് അവര്‍ ശബ്ദമേകി.

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ വാണി ജയറാമിനെ തേടിയെത്തി. ഏഴുസ്വരങ്ങള്‍ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്.

Exit mobile version