നേര്‍ച്ച കാശിനായി എത്തി പെണ്‍കുട്ടിയെ കടന്നുപിടിച്ചു; ധൈര്യം കൈവിടാതെ അക്രമിയെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ട് പത്താം ക്ലാസ്സുകാരി, പ്രതി സിസിടിവിയില്‍ കുടുങ്ങി

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുട്ടി, ഇയാള്‍ നെറ്റിയില്‍ കുറി തൊടാനെന്ന ഭാവത്തില്‍ അടുത്ത് വന്നപ്പോള്‍ പുറത്തിറങ്ങാന്‍ ആവശ്യപെട്ടു.

തിരുവനന്തപുരം: പളനിയില്‍ പോകാന്‍ നേര്‍ച്ച കാശിനു എത്തിയ ആള്‍ വീട്ടില്‍ തനിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചു. ധൈര്യം കൈവിടാതെ അക്രമിയെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ട് പത്താം ക്ലാസ്സുകാരി. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പട്ടാപ്പകല്‍ ആണ് ഇത്തരത്തിലൊരു ആക്രമണം നടന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12:30 മണിയോടെ പഴനിയില്‍ പോകാന്‍ നേര്‍ച്ചക്കാശിനെന്നു പറഞ്ഞാണ് ഒരാള്‍ വീടിന്റെ വാതിലില്‍ മുട്ടിയത്. ഇയാളുടെ കൈയിലൊരു തട്ടത്തില്‍ കുറെ ഭസ്മവും ഉണ്ടായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുട്ടി, ഇയാള്‍ നെറ്റിയില്‍ കുറി തൊടാനെന്ന ഭാവത്തില്‍ അടുത്ത് വന്നപ്പോള്‍ പുറത്തിറങ്ങാന്‍ ആവശ്യപെട്ടു. പൊടുന്നനെ ഇയാള്‍ കുട്ടിയുടെ രണ്ടു കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ആദ്യം ഒന്ന് പേടിച്ച കുട്ടി പക്ഷേ ധൈര്യം കൈവിടാതെ അക്രമിയെ തള്ളിമാറ്റി ഇറങ്ങി ഓടി അടുത്ത വീട്ടിലെത്തി കാര്യം പറഞ്ഞു. ഇതിനോടകം അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ ഓടി രക്ഷപ്പെടുന്ന അക്രമിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സമീപമാണ് സംഭവം. ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അക്രമശ്രമം നടന്നത്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. മോഡല്‍ പരീക്ഷയായതിനാല്‍ വീട്ടില്‍ കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടുകാര്‍ വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

Exit mobile version