പേരയ്ക്ക പറിച്ചതിന് 12 വയസുകാരനെ ബൈക്ക് ഇടിച്ചു വീഴ്ത്തി, ചവിട്ടി; കുട്ടിയെന്ന പരിഗണന പോലും നൽകാതെ ക്രൂരത, അഷ്‌റഫ് അറസ്റ്റിൽ

മലപ്പുറം: പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വാഴേങ്കട കുനിയൻകാട്ടിൽ 49കാരൻ അഷ്റഫ് അറസ്റ്റിലായി. പെരിന്തൽമണ്ണ ആലിപ്പറമ്പിലാണ് കുട്ടിക്ക് മർദനമേറ്റത്. മർദ്ദനത്തിൽ തുടയെല്ല് പൊട്ടിയ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കുട്ടികൾ ഫുട്‌ബോൾ കളിച്ച് മടങ്ങുന്നതിനിടെ സമീപത്തെ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതായി ആരോപിച്ചാണു സ്ഥലമുടമ അഷ്‌റഫ് പിന്തുടർന്നെത്തി ആക്രമിച്ചത്. ബൈക്ക് കൊണ്ട് കുട്ടിയെ ആദ്യം ഇടിച്ചുവീഴ്ത്തിയെന്നും പിന്നീട് കാലിൽ ചവിട്ടി പരിക്കേൽപ്പിച്ചെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു.

പരിക്കേറ്റ കുട്ടിയെ പ്രതിയുടെ ബന്ധുക്കൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. വിശദമായ അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. റിപ്പോർട്ട് നൽകാൻ വനിതാശിശു വികസന വകുപ്പ് ഡയറക്ടറോടും ആവശ്യപ്പെട്ടു. ചികിത്സ നൽകാനും നിർദേശം നൽകി.

Exit mobile version