മുഖ്യമന്ത്രിയ്ക്ക് ഇതിലും നല്ലത് തെങ്ങ് കയറാന്‍ പോകുന്നതാണ്; മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി നേതാവ് എന്‍ ശിവരാജന്‍

'ശബരിമലയെ തകര്‍ക്കാനാണ് കൊലയാളി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അതിശക്തമായ തിരിച്ചടി വിജയന് കിട്ടും

തിരുവനന്തപുരം: പോലീസ് സംരക്ഷണയില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ നേതാവ് എന്‍ ശിവരാജന്‍. പിണറായി വിജയന് തെങ്ങ് കയറാന്‍ പോകാമെന്നാണ് ശിവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. തിരുവനന്തപുരത്തെ ബിജെപി സമരപന്തലില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ശബരിമലയെ തകര്‍ക്കാനാണ് കൊലയാളി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അതിശക്തമായ തിരിച്ചടി വിജയന് കിട്ടും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം ഇടപെട്ടുകഴിഞ്ഞു. അതുകൊണ്ട് ഒരു കാരണവശാലും ശബരിമലയെ തകര്‍ക്കാന്‍, ആചാരങ്ങളെ തകര്‍ക്കാന്‍ അനുഷ്ഠാനങ്ങളെ തകര്‍ക്കാന്‍ അവുവദിക്കില്ല’ ശിവരാജന്‍ പറഞ്ഞു.

ആരുമില്ലാത്ത അര്‍ധരാത്രി നടയടച്ച ശേഷം ആളെ കടത്തുകയാണ് ചെയ്തത്. അതിന് പോലീസ് കൂട്ടു നില്‍ക്കുകയാണെങ്കില്‍ അത് പിണറായി വിജയന്റെ അറിവോട് കൂടിയാണ്. ഗുരുവായൂരും ശബരിമലയും തകര്‍ക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ രാജിവെക്കണം. അഞ്ചരക്കോടി അയ്യപ്പ ഭക്തന്മാരെയാണ് പിണറായി വിജയന്‍ ചതിച്ചിരിക്കുന്നത്. ആ പിണറായി വിജയന്‍ ഇനി ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല.’ ശിവരാജന്‍ പറഞ്ഞു.

പിണറായി വിജയന് തെങ്ങ് കയറാന്‍ പോകാമെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ‘പിണറായി വിജയന് തെങ്ങ് കയറാന്‍ പോകാം. അദ്ദേഹം രാജിവെക്കണം. കുടുംബത്തിന് വേണ്ടാത്ത സ്ത്രീകളെ വേഷം മാറി ആണിന്റെ വേഷം കെട്ടി കടത്താന്‍ ആര്‍ക്കാണ് സാധിക്കാത്തത്’ ശിവരാജന്‍ പറഞ്ഞു.

അതേ സമയം, നിരാഹാര സമരം 32 ാം ദിവസത്തിലേക്ക് കടക്കുകയാണെന്നും അയ്യപ്പ സഹായം കൊണ്ട് യാതൊരു ക്ഷീണവും ഇല്ലെന്ന് ശിവരാജന്‍ പറഞ്ഞു. ഈ അയ്യപ്പ ശാപം കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനു ലഭിക്കുമെന്നതില്‍ സംശയമില്ലെന്നും സത്രീകള്‍ കയറിയെന്ന് തന്ത്രി പറയട്ടെയെന്നും തന്ത്രി പറഞ്ഞാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version