ഫണ്ടില്ല, ആശുപ്രത്രിയെ സ്വയം വെള്ളപ്പൂശി ആര്‍എംഒയും സഹപ്രവര്‍ത്തകരും

തിരുവനന്തപുരം: നാടിന്റെ സ്വന്തം ജനറല്‍ ആശുപത്രിയെ വെള്ളപൂശി സ്റ്റെതസ്‌കോപ്പ് പിടിക്കുന്ന കൈകള്‍. ഹൃദയമിടിപ്പ് അളക്കാന്‍ സ്റ്റെതസ്‌കോപ്പ് പിടിക്കുന്ന കൈകളില്‍, ചുമരുകളില്‍ വെള്ളപൂശാനുള്ള പെയിന്റിംഗ് ബ്രഷ് കണ്ടവരൊക്കെ ഒരുനിമിഷം ഞെട്ടിപ്പോയിട്ടുണ്ടാകും.

നാടിന്റെ സ്വന്തം ജനറല്‍ ആശുപത്രി, കാടുമൂടി കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഒടുവില്‍ കാട് വെട്ടിത്തെളിച്ച് ആശുപത്രി പരിസരം ഒന്ന് വൃത്തിയാക്കാമെന്ന് വച്ചാല്‍ കൂലി കൊടുത്ത് ആളെ വച്ച് ചെയ്യിക്കാനുള്ള ഫണ്ടും ഇല്ല. ഒടുവില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആര്‍എംഒയും സഹപ്രവര്‍ത്തകരും തന്നെ ഇറങ്ങിയതാണ്.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി ആര്‍എംഒ ദീപ്തിയുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെ പിആര്‍ഒ സംഘം ശുചീകരണ പ്രവര്‍ത്തിയിലേര്‍പ്പെട്ടിരിക്കുന്നത്. ആശുപത്രിയെ ശുചീകരിച്ച് സംസ്ഥാനത്തേതന്നെ ഏറ്റവും നല്ല മാതൃകാ ആശുപത്രിയാക്കണമെന്നതാണ് ഇവരുടെ ലക്ഷ്യം.

കാടു മൂടി, പൊടി പിടിച്ച്, മാറാല മൂടിക്കിടക്കുന്ന ആശുപത്രിയെന്ന പേര് ദോഷം മാറ്റി, ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡായ കായകല്‍പ്പ നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

Exit mobile version