വാഹനാപകടത്തിൽ കിടപ്പിലായി അഞ്ചുവയസുകാരൻ; 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പാലക്കുന്ന്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ അഞ്ചുവയസുകാരന് 1.15 കോടിരൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പള്ളിക്കര പാക്കത്ത് താമസിക്കുന്ന മുന്നാട് കുണ്ടംപാറ ഹൗസിൽ അജയകുമാറിന്റെയും അർച്ചനയുടെയും മകൻ അദ്വിതിന് നഷ്ടപരിഹാരം നൽകാനാണ് കാസർകോട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ വിധിച്ചത്.

കാസർകോട് മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ നിർദേശപ്രകാരം മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിൽ കുട്ടിക്ക് 100 ശതമാനം വൈകല്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. പറശ്ശിനിക്കടവ് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പൾ 2018 സെപ്റ്റംബർ 24-നാണ് അപകടം നടന്നത്.

തലയ്ക്കും കഴുത്തിനും പരിക്കേറ്റ കുട്ടി കിടപ്പിലാണ്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. പരിയാരം ചുടലവളവിൽ ഇവർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ അദ്വിത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുകയായിരുന്നു.

എട്ട് ലക്ഷത്തിലധികം രൂപയാണ് കുട്ടിയുടെ ചികിത്സയ്ക്കായി ചെലവാക്കിയത്. ഇപ്പോൾ ഫിസിയോതെറാപ്പി ചെയ്തുവരികയാണ്. അശ്രദ്ധമായി കാർ ഓടിച്ചതിന് ഡ്രൈവറെ നേരത്തേ കോടതി ശിക്ഷിച്ചിരുന്നു.

Exit mobile version