സ്‌കാനിങ് സെന്ററിൽ വൻ തിരക്ക്; ഏറെ നേരം കാത്തിരുന്ന രോഗി മരിച്ചു! കൗണ്ടറിലെ ചില്ല് അടിച്ച് തകർത്ത് ബന്ധു! സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്‌കാനിങ് സെന്ററിലെ വൻ തിരക്കിനെ തുടർന്ന് കാത്തിരുന്ന രോഗി മരിച്ചു. കോഴിക്കോട് കുന്നത്തറ വടക്കേ തുളുമ്പത്ത് വീട്ടിൽ ജാനകി അമ്മയാണ് മരണപ്പെട്ടത്. 83 വയസായിരുന്നു. ഇരുപതാംവാർഡിൽ കിടക്കുകയായിരുന്ന രോഗിയെ ശനിയാഴ്ച രാവിലെയാണ് സ്‌കാനിങ്ങിനായി കൊണ്ടുപോയത്.

ഏറെ നേരം കാത്തിരുന്നതോടെ അവശയായ ജാനകി അമ്മയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബന്ധുക്കൾ പരാതിയില്ലെന്ന് അറിയിച്ചെങ്കിലും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം രോഗി മരിച്ചതറിഞ്ഞതോടെ പ്രകോപനത്തിൽ ബന്ധു സ്‌കാനിങ് കേന്ദ്രം കൗണ്ടറിലെ ഗ്ളാസ് അടിച്ചുതകർത്തു.

മെഡിക്കൽ കോളേജ് പോലീസെത്തി ബന്ധുവായ കുന്നത്തറ മുല്ലപ്പള്ളിമീത്തൽ വീട്ടിൽ ശ്രീധരനെ (47) കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ, സ്റ്റേഷനിലെത്തിയ ശ്രീധരൻ കുഴഞ്ഞവീണതിനെത്തുടർന്ന് അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീധരന്റെപേരിൽ പോലീസ് കേസെടുത്തു.

Exit mobile version