ഒരുപാട് മോഹിച്ച് വാങ്ങിയതാണ്, അച്ഛന്റെ പിറന്നാള്‍ സമ്മാനം; സൈക്കിള്‍ എടുത്ത ചേട്ടന്‍മാര്‍ തിരിച്ചു തരണമെന്ന് അപേക്ഷിച്ച് വിദ്യാര്‍ത്ഥി

ഇന്നലെ തിരിച്ച് വന്നപ്പോഴേക്കും സൈക്കിള്‍ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ച് വാങ്ങിയതാണ്. എടുത്ത ചേട്ടന്‍മാര്‍ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

കൊച്ചി: ഒരുപാട് മോഹിച്ച് വാങ്ങിയ സൈക്കിള്‍ മോഷണം പോയതിന്റെ വിഷമത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പവേല്‍ സമിത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ സ്റ്റേഷന് സമീപം സൈക്കിള്‍ പൂട്ടി വെച്ചിട്ട് സ്‌കൂളില്‍ പോയതാണ് പവേര്‍, എന്നാല്‍ തിരിച്ചു വന്നപ്പോള്‍ വച്ചിരുന്നിടത്ത് സൈക്കിളില്ല. സൈക്കിള്‍ നഷ്ടപ്പെട്ടതില്‍ ആകെ സങ്കടത്തിലായ പവേര്‍ അത് എടുത്തുകൊണ്ട് പോയവര്‍ അറിയാന്‍ ഒരു കുറിപ്പെഴുതി അടുത്ത് പതിച്ചു.

രാവിലെ സ്റ്റേഡിയത്തില്‍ എത്തിയ വ്യക്തി അതിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കിലിട്ടതോടെ ആ കുറുപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പവേലിന്റെ പോസ്റ്റര്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഫോണ്‍ നമ്പറുള്‍പ്പെടെയായിരുന്നു പവേലിന്റെ പോസ്റ്റര്‍.

also read: വിളിക്കാത്ത കല്ല്യാണത്തിന് എത്തി പിടിക്കപ്പെട്ടു: എംബിഎ വിദ്യാര്‍ത്ഥിയെ പാത്രം കഴുകിപ്പിച്ചു, വീഡിയോ വൈറല്‍

‘ഞാന്‍ പവേല്‍ സമിത്, തേവര എസ് എച്ച് സ്‌കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിള്‍ വെച്ചിട്ടാണ് സ്‌കൂളില്‍ പോകുന്നത്. ഇന്നലെ തിരിച്ച് വന്നപ്പോഴേക്കും സൈക്കിള്‍ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ച് വാങ്ങിയതാണ്. എടുത്ത ചേട്ടന്‍മാര്‍ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.’

എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

നവംബര്‍ 22 നാണ് സൈക്കിള്‍ മോഷണം പോകുന്നത്. അന്ന് തന്നെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. അവര്‍ അന്വേഷിക്കാം എന്ന് പറഞ്ഞു. വീട്ടില്‍ എത്തിയപ്പോള്‍ അച്ഛന്‍ പറഞ്ഞു, പോലീസിന്റെ ഭാഗത്ത് നിന്ന് അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് അവര്‍ ചെയ്യും. നമുക്ക് ഒരു പോസ്റ്ററെഴുതി ഒട്ടിക്കാം. അങ്ങനെ അച്ഛന്റെ നിര്‍ദേശപ്രകാരമാണ് പവേര്‍ പോസ്റ്ററെഴുതി ഒട്ടിച്ചത്.

സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് വൈറലായതോടെ പവേലിന് പുതിയ സൈക്കിള്‍ വാങ്ങിത്തരാമെന്ന വാഗ്ദാനങ്ങള്‍ ആളുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അതൊക്കെ സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണ് പവേര്‍. ആ സൈക്കിളിനോട് മറ്റൊരു വൈകാരിക അടുപ്പം കൂടിയുണ്ടെന്ന് പവേല്‍ പറയുന്നു. ‘എനിക്ക് ആദ്യമായി കിട്ടിയ ഗിയര്‍ സൈക്കിളാണത്. എന്റെ കഴിഞ്ഞ പിറന്നാളിന് അച്ഛന്‍ ഗിഫ്റ്റായി വാങ്ങിത്തന്നതാണ്. അത് നഷ്ടപ്പെട്ടതില്‍ അങ്ങനെയൊരു സങ്കടം കൂടിയുണ്ട്.’ കൊച്ചി കോണ്‍വെന്റ് റോഡില്‍ ബിസിനസ് ചെയ്യുകയാണ് പവേലിന്റെ അച്ഛന്‍ സുധീന്ദ്രന്‍.

‘മോന്‍ ട്യൂഷന് പോയിക്കൊണ്ടിരുന്നത് ആ സൈക്കിളിലായിരുന്നു. സൈക്കിള്‍ നഷ്ടപ്പെട്ടതിന് ശേഷം നടന്നാണ് പോകുന്നതും വരുന്നതും. എടുത്തുകൊണ്ട് പോയത് ആരാണെങ്കിലും അത് തിരിച്ചു തരണമെന്നാണ് ആഗ്രഹിക്കുന്നത്. ഇനിയാര്‍ക്കും ഈ അവസ്ഥ വരരുതെന്ന് കൂടി ആഗ്രഹമുണ്ട്.’

പവേലിന്റെ അമ്മ സിനി പറയുന്നു.

തേവര എസ് എച്ച് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പവേല്‍ സമിത്. സൈക്കിള്‍ വെച്ചിരുന്ന ഭാഗത്ത് സിസിടിവി വിഷ്വല്‍ ഇല്ല. അതുകൊണ്ട് തന്നെ ആരാണ് എടുത്തതെന്ന് ആ രീതിയിലും അറിയാന്‍ കഴിയില്ല. അതേസമയം, രണ്ടാഴ്ച മുമ്പ് അവിടെ നിന്നും മറ്റൊരാളുടെ സൈക്കിളും മോഷണം പോയിരുന്നു. അതും തിരികെ കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്.

Exit mobile version