കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു; പിടിക്കപ്പെട്ടു! ഒടുവിൽ യുവതി വാടക വീട്ടിൽ ജീവനൊടുക്കി, കാമുകൻ വിഷം കഴിച്ച നിലയിലും

താനൂർ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ യുവതി ജീവനൊടുക്കിയ നിലയിൽ. കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചുടി സ്വദേശി പൌക്കത്ത് സവാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്തിനെ(26)യാണ് കൊണ്ടോട്ടി വലിയപറമ്പിലെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സൗജത്തിന്റെ പരിചയക്കാരൻ വിവരമറിയിച്ചതിനെത്തുടർന്നാണ് നാട്ടുകാരും പോലീസും സ്ഥലത്തെത്തിയത്. അതേസമയം, കൊലപാതകത്തിന് കൂട്ടുനിന്ന കാമുകൻ വിഷം കഴിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ. കഴിഞ്ഞ ദിവസം രാവിലെ കോട്ടയ്ക്കലിൽ വച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും വിഷം കഴിച്ച ശേഷം സഹോദരിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.

2018 ഒക്ടോബറിൽ ആയിരുന്നു സൗജത്തും പ്രവാസിയായിരുന്ന കാമുകൻ ബഷീറും ചേർന്ന് സവാദിനെ തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്‌സിൽ ഉറങ്ങിക്കിടക്കുന്നതിനിടെ കൊലപ്പെടുത്തിയത്. ബഷീർ രഹസ്യമായി നാട്ടിലെത്തിയശേഷം സൗജത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം ഗൾഫിലേക്കുതന്നെ മടങ്ങി.

പിന്നീട് നാട്ടിലെത്തിച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. സൗജത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Exit mobile version