കണ്ണീരിന് വിട, മെസിയുടെ കളി നേരില്‍ കാണാന്‍ നിബ്രാസ് ഖത്തറിലേക്ക്

കാസര്‍ഗോഡ്: ഖത്തര്‍ ലോകകപ്പ് മല്‍സരത്തില്‍ അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വി ആരാധകലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. ആ കൂട്ടത്തില്‍ ഒരു കുട്ടി ആരാധകനും ഉണ്ടായിരുന്നു. അവന്റെ സങ്കടം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ നിബ്രാസിന് തന്റെ ഇഷ്ടതാരത്തെ കാണാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്. നിബ്രാസ് തന്റെ ആരാധനാപാത്രത്തെ നേരിട്ട് കാണാന്‍ ഖത്തറിലേക്ക് പറക്കും. പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ട്രാവല്‍ ഏജന്‍സിയാണ് നിബ്രാസിനെ ഖത്തറിലെത്തിക്കുന്നത്.

കണ്ടു നില്‍ക്കുന്ന ആരിലും നൊമ്പരം ഉണര്‍ത്തിയും ബ്രസീല്‍ ആരാധകരെ പോലും വിഷമത്തിലാഴ്ത്തിയും ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു കാസര്‍ഗോഡ് സ്വദേശി നിബ്രാസ് എന്ന എട്ടാം ക്ലാസ്സുകാരന്‍. ‘ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല’ എന്ന നിബ്രാസിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

നിബ്രാസിന് ആശ്വാസം പകര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതോടെ ഈ കൊച്ചു കൂട്ടുകാരന്‍ താരമായി മാറിയിരുന്നു. ആരാധന കഥാപാത്രത്തിനെ നേരില്‍ കാണാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് നിബ്രാസുള്ളത്.

അര്‍ജന്റീനയെ തോല്‍പ്പിച്ചതിന് റോള്‍സ് റോയ്സ് സമ്മാനം: വാര്‍ത്തകള്‍ തള്ളി സൗദി താരം

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ 20ന് തകര്‍ത്ത് അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു സന്തോഷം കൂടി നിബ്രാസിനെ തേടിയെത്തി. എന്നാല്‍ മധുരത്തിന്റെ കൂടെ ഇരട്ടിമധുരമെന്നത് പോലെ വളരെയധികം സന്തോഷത്തിലാണ് നിബ്രാസ്. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മത്സരം കാണാന്‍ ഖത്തറിലേക്ക് പറക്കാനുള്ള അവസരമാണ് നിബ്രാസിന് ലഭിച്ചിരിക്കുന്നത്.

വീഡിയോ വൈറല്‍ ആയതിന് പിന്നാലെ നിരവധി ഫുട്ബോള്‍ ആരാധകരാണ് നിബ്രാസിനെ കാണാനായി എത്തുന്നത്. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയാണ് നിബ്രാസ്. മണിയനോടി കദീജയുടെയും നൗഫലിന്റെയും മകനാണ് ഉദിനൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ നിബ്രാസ്.

ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുള്ള പോളണ്ടിന് പിന്നില്‍ മൂന്ന് പോയിന്റുമായി രണ്ടാമതാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന. ഡിസംബര്‍ ഒന്നിന് പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകലോകം കാത്തിരിക്കുന്നത്.

Exit mobile version