ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ: കരള്‍ കലങ്ങുന്ന വേദനയോടെ പടിയിറങ്ങി; ഫഹദിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് ഗോപിനാഥ് മുതുകാട്

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം കേരളത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു കേച്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീകൊളുത്തി കൊന്ന ദാരുണ സംഭവം.
കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. മാനസിക വൈകല്യമുള്ള മകനെയാണ് അച്ഛന്‍ കൊലപ്പെടുത്തിയത്. മകനെ ഒഴിവാക്കാനായിരുന്നു പിതാവ് ക്രൂരകൃത്യം ചെയ്തത്.

മരിച്ച ഫഹദിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരിക്കുകയാണ് പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട്. കരള്‍ കലങ്ങുന്ന വേദനയോടെയാണ് ഫഹദിന്റെ വീട്ടില്‍ നിന്ന് താന്‍ പടിയിറങ്ങിയതെന്ന് ഗോപിനാഥ് മുതുകാട് പറയുന്നു.

കരള്‍ കലങ്ങുന്ന വേദനയോടെയാണ് തൃശൂര്‍ കേച്ചേരിയിലെ ആ വീട്ടില്‍ നിന്ന് ഞാന്‍ പടിയിറങ്ങിയത്. ഇന്ന് രാവിലെ പത്തരമണിക്ക്, മാനസിക വെല്ലുവിളി നേരിടുന്ന 28 വയസ്സുള്ള മകന്‍ ഫഹദിനെ സ്വന്തം പിതാവ് തീകൊളുത്തി കൊന്ന വാര്‍ത്ത കേട്ടാണ് ഞാന്‍ ആ വീട്ടിലെത്തിയത്. ഫഹദിന്റെ ഉമ്മയും ഉമ്മയുടെ ഉമ്മയും കൊച്ചുകുഞ്ഞുങ്ങളെ ഒക്കത്തെടുത്ത രണ്ടു സഹോദരിമാരും ഇരിക്കുന്ന മുറിയിലേക്ക് കടന്നു ചെല്ലുമ്പോള്‍ കണ്ട ദൃശ്യം താങ്ങാനാവാത്തതായിരുന്നു.

ഭിന്നശേഷിയുള്ള തന്റെ കൊച്ചുമകനെ പോകുന്നിടത്തെല്ലാം കൈപിടിച്ച് കൊണ്ടുപോകാറുള്ള അവരുടെ കരച്ചില്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. കൊലപാതക കാരണത്തെപറ്റി പലരും പലതും പറയുന്നുണ്ട്. കാരണമെന്തായാലും, അവന്റേതായ കുറ്റം കൊണ്ടല്ലാതെ മാനസിക വെല്ലുവിളിയുമായി ഈ ഭൂമിയില്‍ പിറക്കാന്‍ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്റെ മരണം കൂടി നടന്നിരിക്കുന്നു. ഇനിയും ഇങ്ങനെയൊരു മരണം സംഭവിക്കാതിരിക്കാനായി ഈ രോദനം നമ്മുടെ ഹൃദയത്തില്‍ ആഞ്ഞു തറയ്ക്കട്ടെ.

അയല്‍വീട്ടില്‍ ഇത്തരം ഒരു കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിയും വീട്ടുകാരും എങ്ങനെ കഴിയുന്നു എന്ന് നമ്മളും അറിയേണ്ടിയിരിക്കുന്നു. അവരുടെ സംരക്ഷണം നമ്മുടെ കൂടി ഉത്തരവാദിത്തമാണ്. ഔദാര്യമല്ല അത്. നമ്മുടെ കടമയാണ്….

Exit mobile version