8 വർഷം മുൻപ് ‘ഭാഗ്യദേവത’ ഒരു കോടി നൽകി; ഇന്ന് ഉപജീവനത്തിനായി ലോട്ടറി വിൽപ്പന, രാമകൃഷ്ണന്റെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

എടക്കര: 8 വർഷം മുൻപ് ഒരു കോടി രൂപ ലോട്ടറി സമ്മാനിച്ചപ്പോൾ വർഷങ്ങൾക്കിപ്പുറം ഉപജീവനത്തിനായി ലോട്ടറി വിൽപ്പന നടത്തി ജീവിക്കേണ്ടി വരുമെന്ന് എടക്കര കൗക്കാട് പാണംപൊയിൽ രാമകൃഷ്ണൻ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നതല്ല. 2014ൽ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് രാമകൃഷ്ണന് കൈവന്നത്.

ജപ്തി നോട്ടീസ് അയച്ച ബാങ്കിൽ തന്നെ സമ്മാനാഹർമായ ലോട്ടറി ടിക്കറ്റ് കൈമാറി; ഇത് പൂക്കുഞ്ഞിന്റെ മധുര പ്രതികാരം

ജില്ലയിലെ മലയോര മേഖലയിൽ ഇത്രയും വലിയ തുക ലോട്ടറിയടിക്കുന്ന ആദ്യത്തെയാൾ രാമകൃഷ്ണനാണ്. നികുതിയും മറ്റും കിഴിച്ച് 63 ലക്ഷമാണ് കൈയ്യിൽ കിട്ടിയത്. പണം മുഴുവൻ കുടുംബത്തിനു വേണ്ടിയും സ്വന്തം ചികിത്സയ്ക്കായും ചെലവഴിക്കുകയായിരുന്നു. ഇതാണ് ഇന്ന് രാമകൃഷ്ണനെ ലോട്ടറി വിൽപ്പനയിലെത്തിച്ചത്.

പൊളിഞ്ഞുവീഴാറായ വീട് പുതുക്കിപ്പണിതു. രണ്ടു മക്കളെ സഹായിച്ചു. നല്ലൊരു തുക ബാങ്കിൽ നിക്ഷേപിച്ചു. മുസല്യാരങ്ങാടിയിൽ നേരത്തേയുണ്ടായിരുന്ന ചായക്കട ലോട്ടറിയടിച്ചതിനു ശേഷവും നടത്തിപ്പോന്നിരുന്നു രാമകൃഷ്ണൻ. എന്നാൽ, ഭാഗ്യം എത്തുന്നതിന് മുൻപേ സംഭവിച്ച വാഹനാപകടത്തെ തുടർന്നു ചില ആരോഗ്യ പ്രശ്‌നങ്ങളും രാമകൃഷ്ണനെ അലട്ടുന്നുണ്ടായിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി കുറെ പണം ചെലവായി.

ഒരു വർഷം മുൻപ് ചായക്കടയും നിർത്തിയതോടെ വരുമാനം നിലച്ചു. ഇതോടെയാണ്, ലോട്ടറി വിൽപ്പനയിലേയ്ക്ക് തിരിഞ്ഞത്. ചെറുതെങ്കിലും സ്ഥിര വരുമാനം ഇതിൽനിന്നു ലഭിക്കുന്നുണ്ടെന്ന് രാമകൃഷ്ണൻ പറയുന്നു. ഇപ്പോൾ, ബാക്കിവരുന്ന ടിക്കറ്റിലൂടെ ഒരിക്കൽക്കൂടി ഭാഗ്യദേവത കടാക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് രാമകൃഷ്ണൻ.

Exit mobile version