വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തിയ സംഭവം: സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത് പിഴയീടാക്കി

കണ്ണൂര്‍: തലശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ സ്വകാര്യ ബസ്സിനെതിരെ നടപടി. തലശേരി പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴയും ചുമത്തി.

ബുധനാഴ്ച തലശ്ശേരിയില്‍ ബസില്‍ കയറ്റാതെ കുട്ടികളെ മഴയത്ത് നിര്‍ത്തിയതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് നടപടിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. സാധാരണ ഗതിയില്‍ ബസ് എടുക്കുന്നതിന് തൊട്ട് മുന്‍പ് മാത്രമേ വിദ്യാര്‍ത്ഥികളെ കയറ്റാറുള്ളൂ. ഇത്തരത്തില്‍ തലശേരി ബസ് സ്റ്റാന്‍ഡില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുന്നതിന് വേണ്ടി പുറത്ത് വരി നില്‍ക്കുകയാണ്. ആ സമയത്ത് നല്ല മഴ പെയ്തു. അപ്രതീക്ഷിത മഴയായിരുന്നു. വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ കുട ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മഴ നനഞ്ഞ് നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

9500 രൂപ പിഴ ഈടാക്കിയ ശേഷം മോട്ടോര്‍ വാഹന വകുപ്പ് ബസ് ഇന്ന് വിട്ടയച്ചു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സംഭവ ദിവസം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിരുതെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വാഹനം വിട്ടയച്ചതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Read Also: ആശുപത്രിയില്‍ കൊണ്ടുപോയില്ല: കൊല്ലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

സംസ്ഥാനത്ത് പലയിടത്തും സമാനമായ രീതിയില്‍ തന്നെയാണ് വിദ്യാര്‍ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ പെരുമാറുന്നതെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് നടപടിയുണ്ടാകാറുള്ളതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച കണ്‍സെഷന്‍ നിരക്കിനേക്കാള്‍ കൂടുതലാണ് പല ബസുകാരും വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നതെന്ന ആരോപണങ്ങളുമുണ്ട്.

Exit mobile version